നാല് നാള്‍ മദ്യമില്ല; അനധികൃത വില്‍പ്പന തടയാന്‍ വലവിരിച്ച്‌ എക്‌സൈസ്‌ :-

കോഴിക്കോട്: മാസത്തിന്റെ ആദ്യ ആഴ്ചയില്‍ 4 അവധി ദിവസങ്ങള്‍ വരുന്നതോടെ മദ്യക്കടത്തും സൂക്ഷിപ്പും അനധികൃത വില്‍പ്പനയും തടയാന്‍ എക്സൈസ്. ഇന്ന് ഡ്രെെ‌ ‌ഡേ, തിരഞ്ഞെടുപ്പും ഈസ്റ്ററും ഒന്നിച്ചെത്തിയതോടെ മദ്യവില്‍പ്പന ശാലകള്‍കള്‍ക്ക് തുടരെ അവധി വരുന്നത്.

ജില്ലയിലേക്ക് അനധികൃത മദ്യമൊഴുകുന്നത് തടയാന്‍ എക്‌സൈസ് സംഘം വല വിരിച്ച്‌ കഴിഞ്ഞു. ഏപ്രില്‍ 1 ന് സ്വഭാവികമായി കടകള്‍ക്ക് അവധിയാണ്. ഏപ്രില്‍ രണ്ട് ദുഃഖവെള്ളി, തിരഞ്ഞെടുപ്പ് തലേദിവസം കണക്കാക്കി 5 നും , തിരഞ്ഞെടുപ്പിന്റെ പോളിംഗ് തീരും വരെ 6 നും കടകള്‍ തുറക്കില്ല. 4 ന് ഈസ്റ്റര്‍ ദിനത്തില്‍ വൈകിട്ട് 7 ന് ഷോപ്പുകള്‍ അടയ്ക്കും.

അവധി മുന്നില്‍ കണ്ട് മദ്യം സ്റ്റോക്ക് ചെയ്യാമെന്നു വച്ചാല്‍ തിരഞ്ഞെടുപ്പ് സ്‌ക്വാഡിന്റെ പിടിവീഴും.

ഒരാള്‍ക്ക് സൂക്ഷിക്കാവുന്ന പരമാവധിയായ 3 ലിറ്ററില്‍ കൂടുതല്‍ വാങ്ങാനാവില്ല. ജില്ലയുടെ പുറത്തുനിന്നുള്ള മദ്യത്തിന്റെ ഒഴുക്ക് തടയാനായി മാഹി അതിര്‍ത്തിയില്‍ രണ്ട് കാര്‍ പെട്രോളിംഗാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇതുകൂടാതെ ഊടു വഴിയിലൂടെയുള്ള പരിശോധനയ്കായി ടൂവീലര്‍ പെട്രോളിംഗും രംഗത്തുണ്ട്. ജില്ലയിലെ സ്ട്രൈക്കിംഗ് ഫോഴ്സും ഷാഡോ പൊലീസും, രഹസ്യ നിരീക്ഷണ സേനയും 24 മണിക്കൂറും നിരീക്ഷണവുമായി രംഗത്തുണ്ട്. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള മദ്യത്തിന്റെ ഒഴുക്ക് തടയാന്‍ വയനാട്ടില്‍ ചുരം പെട്രോളിംഗും കര്‍ശനമാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി മുതല്‍ ജില്ലയില്‍ കര്‍ശന നിരീക്ഷണമാണ് ഉണ്ടായിരുന്നത് . മദ്യം വില്‍ക്കുന്ന പൊതു സ്ഥാപനങ്ങളിലും റോഡുകളിലും എക്സെെസിന്റെ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. 3 സ്ട്രൈക്കിംഗ് ഫോഴ്സും 4 കണ്‍ട്രോള്‍ റൂമും, നാല് ബോര്‍ഡര്‍ പെട്രോളിംഗും ഒരു ഹൈവേ പെട്രോളിംഗുമാണ് ജില്ലയിലുള്ളത്