കോയമ്പത്തൂരിലെ ഹോട്ടല്‍ മുറിയില്‍ മലയാളി യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍; ഒപ്പമുള്ളയാള്‍ക്ക് ഗുരുതര പരുക്ക് :-
കോയമ്പത്തൂരിലെ സ്വകാര്യ ഹോട്ടലിൽ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതരപരിക്കുകളോടെ കോയമ്പത്തൂർ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശി ബിന്ദുവിനെയാണ് ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇവരോടൊപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുസ്തഫയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 26 മുതൽ കോയമ്പത്തൂരിലെ സ്വകാര്യ ഹോട്ടലിൽ താമസിച്ചു വന്ന കോഴിക്കോട് സ്വദേശി ബിന്ദുവിൻ്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്.
കോയമ്പത്തൂർ ഗാന്ധിപുരം റോഡിലെ ഈ ഹോട്ടലിൽ ബിന്ദുവും കോഴിക്കോട് സ്വദേശി മുസ്തഫയുമാണ് മുറിയെടുത്തിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി മുറി തുറന്നിരുന്നില്ല.
മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടർന്ന് മുറിതുറന്നു പരിശോധിച്ചപ്പോഴാണ് സ്ത്രീയെ മരിച്ച നിലയിലും തൊട്ടടുത്ത് കഴുത്തും കൈയ്യും മുറിച്ച് അവശ നിലയില്‍ മുസ്തഫയെയും കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിൽ കിടന്നിരുന്ന മുസ്തഫയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ബിന്ദുവിൻ്റെ ശരീരത്തില്‍ മുറിവേറ്റ പാടുകളുമുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഒപ്പമുള്ളയാളുടെ പേര് മുസ്തഫ എന്നാണ് ഹോട്ടല്‍ രേഖകളിൽ. ഈ മേൽവിലാസങ്ങൾ ശരിയാണോയെന്ന് പരിശോധിച്ചു വരികയാണ്. ഹോട്ടല്‍ മുറിയില്‍ നിന്നും മദ്യക്കുപ്പിയും എലിവിഷവും കണ്ടെത്തിയിട്ടുണ്ട്. ബിന്ദുവിനെ കാണാനില്ലെന്ന് വ്യക്തമാക്കി കോഴിക്കോട് ജില്ലയിൽ പരാതി ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ മുസ്തഫയുടെ മൊഴി നിർണായകമാണ്.

0 അഭിപ്രായങ്ങള്‍