പീഡനക്കേസിൽ പി സി ജോര്‍ജിന് ജാമ്യം


▂▂▂▂▂▂▂▂▂▂▂▂▂▂▂▂

പീഡന കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോര്‍ജിന് ജാമ്യം ലഭിച്ചു. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം ലഭിച്ചത്. പരാതിക്കാരിയുടെ വിശ്വാസ്യതയാണ് പി സി ജോർജിൻ്റെ അഭിഭാഷകൻ ശാസ്തമംഗലം അജിത് ചോദ്യം ചെയ്തത്. മുന്‍ മുഖ്യമന്ത്രിയടക്കം പ്രശസ്തര്‍ക്കെതിരെ ബലാത്സംഗ പരാതി നല്‍കിയയാളാണ് പരാതിക്കാരിയെന്നും ഫെബ്രുവരിയിൽ നടന്നുവെന്ന് പറയുന്ന സംഭവത്തിന് ഇപ്പോഴാണോ പരാതി നൽകുന്നതെന്നും അഭിഭാഷകൻ ചോദിച്ചു. പി സി ജോര്‍ജ് ഹൃദ്രോഗിയാണ്, രക്തസമ്മര്‍ദ്ദമുണ്ട്. ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു.


മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി നല്‍കിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും അതിനാൽ ജോർജിന് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.



 

പരാതിയുണ്ടോയെന്ന് കോടതി ജോര്‍ജിനോട് ചോദിച്ചു. തന്നെ ക്രൈം ബ്രാഞ്ച് കേസുമായി ബന്ധപ്പെട്ടാണ് വിളിച്ചു വരുത്തിയത്. ഇത്തരം ഒരു പരാതി ഉള്ള കാര്യം താന്‍ അറിയുകയോ അറിയിക്കുകയോ ചെയ്തില്ല. തനിക്ക് നിയമ നടപടികള്‍ക്കുള്ള സമയം ലഭിച്ചില്ല. നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പി സി ജോര്‍ജ് കോടതിയില്‍ പറഞ്ഞു.