നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചുമുതല്‍


നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചുമുതല്‍ ചേരാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിയമസഭാ സമ്മേളനം വിളിക്കാന്‍ ഇന്നു തന്നെ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യും. സഭ ചേരാന്‍ തീരുമാനിച്ചതോടെ കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ച ഓഡിനന്‍സുകള്‍ അസാധുവായി. പകരം ബില്ലുകള്‍ നിയമസഭയില്‍ കൊണ്ടുവരും.


ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നു മാറ്റാനുള്ള ബില്ല് കൊണ്ടുവരുന്ന പ്രത്യേക നിയമസഭാ സമ്മേളനം ഡിസംബര്‍ 15 വരെ നീണ്ടുനില്‍ക്കും. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇത് ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് ബില്‍ കൊണ്ടുവരുന്നത്. ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കി അത് വീണ്ടും ഗവര്‍ണറുടെ അടുത്ത് എത്തുമ്പോള്‍ പിന്നീട് എന്ത് സംഭവിക്കും എന്നതും ചോദ്യചിഹ്നമാണ്.

ഒപ്പിടുന്നത് അനിശ്ചിതമായി വൈകിപ്പിക്കുന്ന നിലപാടാണു ഗവര്‍ണര്‍ സ്വീകരിക്കുന്നതെങ്കില്‍ എന്തു വേണമെന്നത് സംബന്ധിച്ച് അപ്പോള്‍ ആലോചിക്കാം എന്ന നിലപാടിലാണു സര്‍ക്കാര്‍.