ലോകകപ്പ് ജോലികൾക്കിടെ അഞ്ഞൂറോളം തൊഴിലാളികള്‍ മരിച്ചു'

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖത്തർ


▂▂▂▂▂▂▂▂▂▂▂▂▂▂▂▂


ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച തൊഴിലാളികളുടെ കണക്ക് പുറത്ത്. ലോകകപ്പിന് വേണ്ടിയുള്ള വിവിധ പ്രോജക്ടുകളിലായി പ്രവർത്തിച്ചവരിൽ 400-നും 500-നുമിടയിൽ തൊഴിലാളികൾ മരിച്ചിട്ടുണ്ടാകുമെന്നാണ് വെളിപ്പെടുത്തൽ.ഇപ്പോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിലും നവീകരിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളാണ് ഇവരെല്ലാം. ലോകകപ്പിന്റെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ തവാദി ബ്രിട്ടീഷ് പത്രപ്രവർത്തകൻ പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിലാണ് ഈ തുറന്നു പറച്ചിൽ നടത്തിയത്.


ഇതോടെ ലോകകപ്പിനായി 200 ബില്യൺ ഡോളർ വിലമതിക്കുന്ന സ്റ്റേഡിയങ്ങളും മെട്രോ ലൈനുകളും ടൂർണമെന്റിന് ആവശ്യമായ പുതിയ അടിസ്ഥാന സൗകര്യങ്ങളും നിർമിച്ച ഖത്തറിലെ കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് മനുഷ്യാവകാശ പ്രവർത്തകർ ഉന്നയിച്ച ആശങ്കകൾ വീണ്ടും ഉയർന്നു വരികയാണ്.


ഇത് ഏകദേശ കണക്കാണെന്നും മരണപ്പെട്ടവരുടെ കണക്ക് കൃത്യമായി അറിയില്ലെന്നും മോർഗനുമായുള്ള അഭിമുഖത്തിൽ ഹസൻ തവാദി പറയുന്നുണ്ട്. അഭിമുഖത്തിന്റെ പ്രസക്ത ഭാ​ഗങ്ങൾ മോർ‌​ഗൻ ഓൺലൈനിൽ പങ്കുവെച്ചിട്ടുമുണ്ട്.


ഈ കണക്ക് ഖത്തർ ഉദ്യോഗസ്ഥർ ഇതുവരെ പുറത്തു വിട്ടിരുന്നില്ല. 2014 മുതല്‍ 2021 വരെയുള്ള കണക്കാണിതെന്ന് തവാദി അഭിമുഖത്തിൽ പറയുന്നുണ്ട്. ഹൃദയാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ കാരണങ്ങളാലാണ് കൂടുതലും മരണങ്ങൾ സംഭവിച്ചതെന്നും തവാദി പറയുന്നു


പേർഷ്യൻ ഗൾഫ് അറബ് രാജ്യങ്ങളിൽ ഉടനീളം ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ നേരിടേണ്ടി വന്ന പരിക്കുകളും മരണങ്ങളും സംബന്ധിച്ച റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങളും തവാദിയുടെ വെളിപ്പെടുത്തലോടെ വീണ്ടും ഉയരുകയാണ്.


തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഖത്തറിന്റെ നിസം​ഗത വ്യക്തമാക്കുന്ന ഏറ്റവും പുതിയ ഉദാഹരണമാണിതെന്ന് മിഡിൽ ഈസ്റ്റിലെ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന, ലണ്ടൻ ആസ്ഥാനമായുള്ള ഫെയർസ്‌ക്വയർ എന്ന സംഘടയിലെ പ്രവർത്തകരിലൊരാളായ നിക്കോളാസ് മക്ഗീഹാൻ പറഞ്ഞു. ”ഞങ്ങൾക്ക് വേണ്ടത് കൃത്യമായ ഡാറ്റയും സമഗ്രമായ അന്വേഷണവുമാണ്. ഇത്തരം അഭിമുഖങ്ങളിലൂടെ പുറത്തുവിടുന്ന അവ്യക്തമായ കണക്കുകളല്ല”, അദ്ദേഹം കൂട്ടിച്ചേർത്തു. ഫിഫയും ഖത്തറും ഉത്തരം നൽകേണ്ട ധാരാളം ചോദ്യങ്ങൾ ഇനിയും ഉണ്ടെന്നും ഈ മനുഷ്യർ എവിടെ, എപ്പോൾ, എങ്ങനെ മരിച്ചു, അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചോ എന്നൊക്കെ അറിയേണ്ടതുണ്ട് എന്നും നിക്കോളാസ് കൂട്ടിച്ചേർത്തു.


തവാദിയുടെ വെളിപ്പെടുത്തെൽ കേട്ട് അമ്പരന്നു പോയെന്ന് കുടിയേറ്റ തൊഴിലാളികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ലേബർ കൺസൾട്ടൻസിയായ ഇക്വിഡെം റിസർച്ചിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മുസ്തഫ ഖാദ്രി പറഞ്ഞു. ”നൂറുകണക്കിന് തൊഴിലാളികൾ മരിച്ചു എന്ന തവാദിയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് അവർക്കു പോലും ഒരു പിടിയുമില്ല”, മുസ്തഫ ഖാദ്രി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.