അബ്ദുല്‍ റാസിഖ് സഖാഫി ഇനി
മുന്‍സിഫ് ജഡ്ജി ആകും...... മര്‍ക്കസിനും,കുറ്റ്യാടി സിറാജുൽ ഹുദ ക്കും ഇത് അഭിമാനം
കണ്ണൂര്‍: മര്‍ക്കസ് കോളേജിനും കുറ്റ്യാടി സിറാജുല്‍ ഹുദക്കും അഭിമാന നേട്ടമായി മുൻസിഫ് മജിസ്ട്രേറ്റ് പരീക്ഷയിൽ റാങ്ക് നേടിയ കണ്ണൂര്‍ സ്വദേശി സി അബ്ദുല്‍ റാസിഖ്. കേരള ജുഡീഷ്യല്‍ സര്‍വ്വീസ് മുന്‍സിഫ് മജിസ്‌ട്രേറ്റ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയില്‍ 28-ാം റാങ്ക് നേടിയാണ് മര്‍ക്കസ് ലോ കോളേജിന്റെ സന്തതി റാസിഖ് അഭിമാന നേട്ടം കരസ്ഥമാക്കിയത്. കടാങ്കോട് വാരം മാപ്പിള എല്‍പി സ്‌കൂളിലെയും വാരം യുപി സ്‌കൂളിലെയും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എളയാവൂര്‍ സിഎച്ച്എംഎച്ച്എസ്എസില്‍ നിന്നും എസ്എസ്എല്‍സിപൂര്‍ത്തിയാക്കിയാണ് അബ്ദുല്‍ റാസിഖ് തുടര്‍വിദ്യാഭ്യാസത്തിന്
കുറ്റ്യാടിയിലെത്തുന്നത്. 2005 മുതല്‍ 2012 വരെ കുറ്റ്യാടി സിറാജുല്‍ ഹുദായിലെ പഠനം അബ്ദുൽ റാസിഖിന് അറിവിൻ്റെ പുതിയ ജാലകത്തിലേക്ക് വഴിക്കാട്ടി.
ചെറുപ്പക്കാലം മുതലെ പഠനത്തിൽ മിടുക്കനായിരുന്ന റാസിഖിനെ സിറാജുല്‍ ഹുദയിലെ പഠനം കൂടുതൽ ഉത്സാഹിയും പരിശ്രമശാലിയുമാക്കി മാറ്റിയിരുന്നു. ഇവിടെ നിന്ന്
സുറൈജി ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ശേഷം കാരന്തൂർ മര്‍ക്കസിൽ നിന്നും സഖാഫി ബിരുദം കരസ്ഥമാക്കി. ഇതിനിടെ ലോ കോളേജില്‍ നിന്നും എല്‍എല്‍ബിയില്‍ മികച്ച മാർക്കോടെ വിജയിക്കുകയും ചെയ്തു. ശേഷം തിരുപ്പതി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍എല്‍എം പൂര്‍ത്തിയാക്കി. നിലവില്‍ വടകരയില്‍ അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെയാണ് കേരള ജുഡീഷ്യല്‍ സര്‍വ്വീസ് പരീക്ഷ എഴുതുന്നതും റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നതും. കടാങ്കോട് ബിസ്മില്ലാ മന്‍സിലില്‍ പരേതനായ മുഹമ്മദിന്റെയും കുഞ്ഞാമിനയുടെയും മൂന്നാമത്തെ മകനാണ്. സഹോദരങ്ങള്‍ അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ റാഷിദ്. ഭാര്യ എന്‍.പി മുര്‍ശിദ. നിസ്മ ബതൂല്‍, മുഹമ്മദ് സ്വബീഹ് എന്നിവര്‍ മക്കളാണ്. എസ്എഫ്എഫ് മുന്‍ കണ്ണൂര്‍ ജില്ലാ ഡിവിഷന്‍ ഭാരവാഹിയും മുന്‍ സംസ്ഥാന ദഅ്‌വ ഡയരക്ടേറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു.


0 അഭിപ്രായങ്ങള്‍