കോഴിക്കോട്ട് ഒമ്പതു വയസ്സുകാരി മരിച്ചു; ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതായി പരാതി, അന്വേഷണം :-


 21/12/2022 


-കോഴിക്കോട്: - ഛര്‍ദി ബാധിച്ച് ചികിത്സയിലായിരുന്ന ബാലിക മരിച്ചു. കുന്ദമംഗലം എന്‍.ഐ.ടി. ജീവനക്കാരനായ തെലങ്കാന സ്വദേശി ജെയിന്‍ സിങ്ങിന്റെ മകള്‍ ഖ്യാതി സിംഗ് (9) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു മരണം. കുട്ടി കഴിച്ച ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നിരുന്നെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് കുന്ദമംഗലം പോലീസ് അസ്വഭാവികമരണത്തിന് കേസെടുത്തു.


കട്ടാങ്ങലിലെ ഫാസ്റ്റ്ഫുഡ് കടയില്‍നിന്ന് കഴിഞ്ഞ 17-ന് കുട്ടിയും രക്ഷിതാക്കളും മന്തി കഴിച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിക്ക് ഛര്‍ദി തുടങ്ങിയതെന്ന് പറയപ്പെടുന്നു. ഛര്‍ദിച്ച് തളര്‍ന്ന കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും ,തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വിഷാംശം കുട്ടിയുടെ ശരീരത്തില്‍ എത്തിയതിന്റെ ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതായി ബന്ധുക്കള്‍ പറയുന്നു.


മൃതദേഹം ബുധനാഴ്ച ഇന്‍ക്വസ്റ്റ് നടത്തും. നാലുമാസം മുമ്പാണ് ജെയിന്‍ സിംഗ് എന്‍.ഐ.ടി.യില്‍ ജീവനക്കാരനായി എത്തുന്നത്. ക്വാര്‍ട്ടേഴ്സ് കിട്ടാത്തതിനെത്തുടര്‍ന്ന് അദ്ദേഹവും കുടുംബവും വാടകവീട്ടിലാണ് താമസം.