കലോത്സവ രാവുകള്‍ക്ക് തടസ്സങ്ങളില്ലാതെ വൈദ്യുതി എത്തിച്ച് കെ എസ് ഇ ബി എൽ. 


ജനുവരി മൂന്നു മുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ കലോത്സവം അരങ്ങേറിയ ഫറോക്ക് ഡിവിഷന്‍, കോഴിക്കോട് ഡിവിഷന്‍ എന്നിവക്ക് കീഴിലെ ഏഴ് സെക്ഷനുകളിലാണ് തടസ്സം കൂടാതെ വൈദ്യുതി വിതരണം ചെയ്യാന്‍ കെ എസ് ഇ ബിക്ക് സാധിച്ചത്.


നടക്കാവ്, കാരപ്പറമ്പ്, വെസ്റ്റ്ഹില്‍, മാങ്കാവ്, പൊറ്റമ്മല്‍, ബീച്ച്‌, സെന്‍ട്രല്‍ തുടങ്ങിയ സെക്ഷന് കീഴില്‍ 24 മണിക്കൂറും വൈദ്യുതി നിലച്ചിരുന്നില്ല. വൈദ്യുതി മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേക ചുമതല നല്‍കി കെ എസ് ഇ ബി ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിരുന്നു.


കലോത്സവത്തിന്റെ 24 വേദികളുടെയും സംഘാടക സമിതി ഓഫീസിന്റെയും പരിസരം, മത്സരാര്‍ത്ഥികളുടെ താമസം ഒരുക്കിയിരിക്കുന്ന സ്കൂളുകള്‍, പ്രധാന പാര്‍ക്കിങ് ഒരുക്കിയ സ്ഥലം, നഗരപരിധിയിലെ റോഡുകള്‍ എന്നിവിടങ്ങളിലെ വെളിച്ചവും കെ എസ് ഇ ബി ഉറപ്പാക്കിയിരുന്നു. കൂടാതെ കലോത്സവ രാവുകളില്‍ നഗരം പ്രകാശ പൂരിതമാകാനായി കെഎസ്‌ഇബി കോര്‍പ്പറേഷന്റെ സഹകരണത്തോടെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കിയിരുന്നു.


വേദികളുടെ പരിസരപ്രദേശങ്ങളിലുള്‍പ്പടെ വെളിച്ചം പകരുക എന്നതിനൊപ്പം കെഎസ്‌ഇബിയുടെ എക്സിബിഷന്‍ സ്റ്റാളും കലോത്സവ നഗരിയോട് ചേര്‍ന്ന് ഒരുക്കിയിരുന്നു. കെഎസ്‌ഇബിയുടെ വിവിധ പദ്ധതികളെക്കുറിച്ചും കെഎസ്‌ഇബിയുടെ സേവനങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമെല്ലാം ജനങ്ങളെ അറിയിക്കുന്നതിനുള്ള സ്റ്റാളായിരുന്നു സാമൂതിരി സ്കൂള്‍ മൈതാനത്ത് ഒരുക്കിയത്. നിരവധി പേരായിരുന്നു ഈ സ്റ്റാള്‍ സന്ദര്‍ശിച്ചത്.