മുസ്‍ലീം ലീഗ് സംസ്ഥാന നേതൃത്വത്തിൽ മാറ്റമില്ല; ജനറൽ സെക്രട്ടറിയായി പി.എം.എ സലാം തുടരും

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറൽ സെക്രട്ടറിയായി പി.എം.എ സലാമും ട്രഷററായി സി.ടി. അഹമ്മദ് അലിയും തുടരാൻ ധാരണയായി. ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിനിടെ കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിലാണ് നേതൃതലത്തിൽ മാറ്റം ​വേണ്ടെന്ന് തീരുമാനിച്ചത്.


ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് പി.എം.എ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ, എം.കെ. മുനീർ ജനറൽ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിർന്ന നേതാക്കള്‍ മുന്നോട്ട് വെച്ചു. ഇതോടെ പാർട്ടിയുടെ മുഴുവൻ ജില്ല കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു.


ഒരോ ജില്ല കമ്മിറ്റി അധ്യക്ഷന്‍മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരായുകയുമുണ്ടായി. കമ്മറ്റി തെരഞ്ഞെടുപ്പിൽ മത്സരമുണ്ടാകില്ലെന്നും അത് മുസ്‍ലീം ലീഗ് കീഴ്വഴക്കമല്ലെന്നും സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.