പവാറിന്റെ ഉപദേശം സ്വീകരിച്ച് രാഹുൽ; സവർക്കർ വിമർശനം തൽക്കാലം നിർത്തിയേക്കും

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



വിഡി സവർക്കറെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിൽ വിള്ളലുണ്ടാക്കിയതിന് പിന്നാലെ എൻസിപി നേതാവ് ശരദ് പവാർ മധ്യസ്ഥനായി രംഗത്തെത്തിയെന്ന് റിപ്പോർട്ടുകൾ. ഉദ്ധവ് സേനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ, സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കുമെന്ന് രാഹുൽ ഗാന്ധി സഞ്ജയ് റാവത്തിന് ഉറപ്പ് നൽകിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.


എന്താണ് വിവാദത്തിന് പിന്നിൽ? 


"എന്റെ പേര് സവർക്കർ എന്നല്ല, എന്റെ പേര് ഗാന്ധിയെന്നാണ്, ഗാന്ധി ആരോടും മാപ്പ് പറയില്ല" ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധി ശനിയാഴ്‌ച പറഞ്ഞിരുന്നു. 

ഇതിന് പിന്നാലെ ഹിന്ദുത്വ സൈദ്ധാന്തികനായ വിഡി സവർക്കറെ താൻ തന്റെ ബിംബമായി കണക്കാക്കുന്നുവെന്നും, അദ്ദേഹത്തെ അപമാനിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ രാഹുൽ ഗാന്ധിയോട് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.


സവർക്കറെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്‌ച വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് ശിവസേനയുടെ താക്കറെ വിഭാഗം വിട്ടുനിന്നിരുന്നു. ഒടുവിൽ വർദ്ധിച്ചുവരുന്ന ഭിന്നതയ്ക്കിടയിൽ, സമാധാന നീക്കങ്ങൾക്കായി എൻസിപി നേതാവ് ശരദ് പവാർ രംഗത്തെത്തിയെന്നാണ് സൂചന. 


തിങ്കളാഴ്‌ച നടന്ന പ്രതിപക്ഷ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് ശരദ് പവാർ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നിർദ്ദേശം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. ഇതിന് പിന്നാലെ വിഡി സവർക്കറിനെതിരായ പരാമർശങ്ങൾ ഒഴിവാക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതായും അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു.