മജിസ്‌ട്രേറ്റ് മെഡിക്കൽ കോളേജിലെത്തി; ഷാരൂഖ് സെയ്ഫി റിമാൻഡിൽ
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രതി ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് മജിസ്ട്രേറ്റ് നടപടി പൂർത്തിയാക്കിയത്. ഡിസ്ചാർജ് ചെയ്ത ശേഷം പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റും.
മഞ്ഞപ്പിത്ത ബാധിതനായ പ്രതിക്ക് മറ്റ് ഗുരുതരമായ പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. ഇന്നലെ ഒരു ദിവസം നീണ്ട ഫൊറന്‍സിക് പരിശോധനയ്ക്ക് പിന്നാലെയാണ് പ്രതിയെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തത്.
ഷാരൂഖിന് ഇന്നലെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. രക്തം, മൂത്രം എന്നിവയുടെ പരിശോധനയിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ പോലീസിന്റെ കനത്ത സുരക്ഷാ വലയത്തില്‍ മെഡിക്കല്‍ കോളജിലെ പ്രത്യേക സെല്ലിലാണ് പ്രതിയെ താമസിപ്പിച്ചിരുന്നത്.
ശരീരത്തിലേറ്റ പൊള്ളലുകള്‍, മുറിവുകള്‍ എന്നിവക്ക് പ്രത്യേക ചികിത്സ നല്‍കുന്നുണ്ട്.
ഇതുവരെ ലഭിച്ച തെളിവുകള്‍ സെയ്ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തുന്നതാണ്. ഇയാളുടെ ഷഹീന്‍ ബാഗിലെ വീട്ടില്‍ നിന്ന് ചില രേഖകളും ഡയറിയുടെ പേജുകളും കേരള പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ രേഖകള്‍ പരിശോധിച്ചതിലുടെ ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് പുറത്തു വരുന്നത്. ഷാരൂഖ് പരിവര്‍ത്തനത്തിന് വിധേയനയെന്ന സൂചനകളാണ് ഈ തെളിവുകളില്‍ നിന്ന് പൊലീസിന് ലഭിച്ചിരിക്കുന്നത്.
ഷാരൂഖ് തന്റെ ഡയറിയുടെ പേജുകളില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ചില കുറിപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. DO IT, LETS DO IT തുടങ്ങിയ വാക്കുകളും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഷാരൂഖ് ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഈ ചാനലില്‍ അദ്ദേഹം മരപ്പണിയുടെ വീഡിയോകളാണ് അപ്‌ലോഡ് ചെയ്തിരുനന്ത്. എന്നാല്‍ ഈ ചാനലില്‍ സബ്‌സ്‌ക്രൈബേഴ്‌സ് വളരെ കുറവായിരുന്നു. അതേസമയം ഈ ചാനലിലുടെയാണ് ഷാരൂഖിനെ `ചില ശക്തികള്‍´ പിന്തുടര്‍ന്നിരുന്നതെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.
ഏപ്രില്‍ രണ്ടിന് കോഴിക്കോട്ട് വെച്ച് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ കോച്ചിലെ യാത്രക്കാരെ അജ്ഞാതന്‍ തീകൊളുത്തിയത്. ഈ സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. കോരപ്പുഴ പാലം എത്തുന്നതിന് തൊട്ടു മന്‍പായിരുന്നു ആക്രമണം നടന്നത്. ഈ കേസിലാണ് മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്ന് ഷാരൂഖ് സൈഫിയെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്. ഷഹീന്‍ ബാഗിലെ താമസക്കാരനാണ് ഷാരൂഖ് എന്നുള്ള വിവരങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. അതേസമയം ഷാരൂഖിനെ ചിലര്‍ ഓണ്‍ലൈന്‍ വഴി ബന്ധപ്പെടുകയും അവരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ആക്രമണം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. എന്നാല്‍, പൊലീസ് ചോദ്യം ചെയ്യലില്‍ താന്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്ന വാദമാണ് ഷാരൂഖ് ഉന്നയിച്ചത്. എന്നാല്‍ ഈ മൊഴി വിശ്വസനീയമല്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.
അടുത്തിടെ ഷാരൂഖ് തന്റെ ജീവിതശൈലിയില്‍ മാറ്റം വരുത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് മനസ്സിലായിട്ടുണ്ട്. 2022 ജൂണില്‍ സിഗരറ്റ് ഉള്‍പ്പെടെയുള്ള മറ്റ് ദുശ്ശീലങ്ങള്‍ ഷാരൂഖ് ഉപേക്ഷിച്ചതായാണ് വിവരം. ഇത് മാത്രമല്ല മുടങ്ങാതെ നിസ്‌കരിക്കാനും ആരംഭിച്ചിരുന്നു. ഷാരൂഖിനെതിരെ കേരള പൊലീസ് ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. റെയില്‍വേ നിയമപ്രകാരവും റെയില്‍വേ പൊലീസും കേസെടുത്തിട്ടുണ്ട്. മറുവശത്ത്, യുഎപിഎ പ്രകാരം ഷാരൂഖിനെതിരെ നടപടിയെടുക്കാന്‍ ഏജന്‍സികള്‍ ആലോചിക്കുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.

0 അഭിപ്രായങ്ങള്‍