ബോട്ടപകടം, ഇന്ന് ദുഖാ: ചരണം :-



താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള  ആദരസൂചകമായി  (തിങ്കൾ ) സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു . 


 മെയ് 8 ന് നടത്താനിരുന്ന താലൂക്കുതല അദാലത്തുകൾ ഉൾപ്പെടെ  സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു.


മുഖ്യമന്ത്രി പിണറായി വിജയൻ  രാവിലെ താനൂർ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് പോവും. മന്ത്രിമാരായ മുഹമ്മദ് റിയാസും, അബ്ദുറഹ്മാനും സ്ഥിതിഗതികൾ വിലയിരുത്താനായി താനൂരിലുണ്ട്. തൂവൽത്തീരത്തുണ്ടായ ബോട്ടപകടത്തിൽ മരണ സംഖ്യ 22 ആയി ഉയർന്നു. മരണപ്പെട്ടവരിൽ അധികവും കുട്ടികളാണ്. തലകീഴായി മറിഞ്ഞ് പൂർണമായും മുങ്ങിയ ബോട്ട് കരയ്‌ക്കെത്തിച്ചു.  വെളിച്ചമില്ലാത്തതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഫയർഫോഴ്‌സും, മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം നടത്തി കൊണ്ടിരിക്കയാണ്.


ബോട്ട് മുങ്ങിയ സംഭവത്തിൽ ഏകോപിതമായി അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.