ആഗസ്റ്റ് 28
അയ്യങ്കാളി ജയന്തി
1863 ആഗസ്റ്റ് 28-ന് മലയാള മാസം 1039 ചിങ്ങം 14 അവിട്ടം നക്ഷത്രത്തിൽ വെങ്ങനൂരിൽ അയ്യൻ്റെയും മാലയുടെയും മകനായിട്ടാണ് കാളി ജനിച്ചത്. കളിയാണ് പിതാവിൻ്റെ പേരുകൂടി ചേർത്ത് അയ്യങ്കാളി ആയത്. കേരളത്തിൽ ഒരു കാലത്ത് പുലയ-പറയ-കുറവ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാൻ ജന്മിമാർക്കുവേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായത്തെ കണ്ടിരുന്നത്. അയിത്താചാരംമൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിക്കാനും വിദ്യനേടുന്നതിനും ഇവർക്ക് അവകാശമുണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് അയ്യങ്കാളിയുടെ ജനനം.
തെക്കൻ തിരുവിതാംകൂറിലെ സാമൂഹ്യഘടനയ്ക്കുതന്നെ മാറ്റംകുറിച്ച കലാപമാണ് പിൽക്കാലത്ത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട കണ്ടല ലഹളയും, കേരളത്തിലെ ആദ്യത്തെ കർഷകതൊഴിലാളി പണിമുടക്കവും. മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന ഈ പോരാട്ടത്തെ കേവലമൊരു സമുദായ കലാപം മാത്രമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് അന്നും ഇന്നും നടന്നുവരുന്നത്. ജന്മി നാടുവഴിത്വ വ്യവസ്ഥ നിലനിന്നിരുന്ന കേരളത്തിൽ ആദ്യമായി കർഷകത്തൊഴിലാളികൾ പഠന അവകാശത്തിനും കൂലി കൂടുതലിനും ജോലി സ്ഥിരതയ്ക്കും വേണ്ടി പണിമുടക്കിയ സമരം നടന്നതു കണ്ടല ലഹളയുടെ ഭാഗമായാണ്. കണ്ടല ലഹള നടന്ന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ കേരളത്തിൻ്റെ സാമൂഹ്യ പശ്ചാത്തലത്തിൽ വന്നിട്ടുള്ള മാറ്റങ്ങളിൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ കർഷകത്തൊഴിലാളി സമരവും ചെലുത്തിയ സ്വാധീനം ചെറുതല്ല.
ദശകങ്ങൾ നീണ്ടുനിന്ന ജന്മി നാടുവാഴിത്തത്തിൻ കീഴിൽ എല്ലാ വിധത്തിലുമുള്ള അവകാശങ്ങളും നിഷേധിക്കപ്പെട്ട ജാതീയമായി വിവേചനമനുഭവിച്ചവരുടെ സമഗ്രമോചനത്തിനു വേണ്ടിയാണ് അയ്യങ്കാളി പോരാടിയത്. ജന്മിനാടുവാഴി വ്യവസ്ഥയിൽ നാട്ടിലെ പ്രധാന സാമ്പത്തികമേഖല കൃഷി ആയിരുന്നു. ജന്മിമാരുടെ പാടങ്ങളിൽ പണിയെടുത്തിരുന്നതു പുലയർ, പറയർ, കുറവർ തുടങ്ങിയ ജാതീയ വിവേചനങ്ങളിൽ നട്ടംതിരിയപ്പെട്ട സമുദായാംഗങ്ങളായിരുന്നു. ബന്ധപ്പെട്ട വിഭാഗങ്ങളെയാകെ ജന്മിമാർ അടിമകളായാണു കണക്കാക്കിയിരുന്നത്. സ്വന്തമായി ഭൂമിയോ, തലചായ്ക്കാൻ കിടപ്പാടമോ ഉണ്ടായിരുന്നില്ല. പണിയെടുക്കുന്ന പാടത്തിൻ്റെ കരയിൽ കൈതക്കമ്പും കാട്ടുമരങ്ങളും കൊണ്ടുണ്ടാക്കിയ ചെറുകുടികളിലാണ് അവർ അന്തിയുറങ്ങിയിരുന്നത്. ജന്മിക്കു തോന്നുമ്പോൾ ഇറക്കിവിടാനും ശിക്ഷിക്കാനും കഴിയുന്ന ഒരുതരം കാട്ടാള സാമൂഹ്യനീതിയാണ് നിലനിന്നിരുന്നത്. എക്കാലവും അടിമകളാക്കി നിലനിർത്തുകയെന്നതു ജന്മിമാരുടെ താല്പര്യമായിരുന്നു. അതിനുവേണ്ടി അവർ ഒട്ടേറെ അനാചാരങ്ങളും ജാത്യാചാരങ്ങളും അന്ധവിശ്വാസങ്ങളും നടപ്പിലാക്കിയിരുന്നു. മൃഗങ്ങൾക്കു സഞ്ചരിക്കാൻ കഴിയുന്ന വഴികളിൽപോലും ജാതീയവിവേചനങ്ങൾക്കു വിധേയപ്പെട്ടിരുന്ന വിഭാഗങ്ങൾക്കു സഞ്ചാര സ്വാതന്ത്രമുണ്ടായിരുന്നില്ല. തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ തുടങ്ങി അനാചാരങ്ങളുടെ ഭീതിതകാലമായിരുന്നു അത്.
ആരാധനാലയങ്ങൾ എല്ലാം സവർണ്ണരുടെ സ്വന്തമായിരുന്നു. അതുകൊണ്ടുതന്നെ ജാതീയമായി വിവേചനമനുഭവിച്ചവർക്ക് ആരാധനാലയങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. ജാതീയമായി വിവേചനമനുഭവിച്ചവർ അറിവു നേടിയാൽ അതു തങ്ങളുടെ മേധാവിത്വത്തിനു ദോഷം ചെയ്യുമെന്നു മനസ്സിലാക്കിയ ജന്മി-നാടുവാഴികൾ സ്വാഭാവികമായും അക്ഷരം നിക്ഷേധിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. സ്കൂൾ പ്രവേശനവും നിക്ഷേധിച്ചു. ഇത്തരം ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ നിന്ന് അടിച്ചമർത്തപ്പെട്ട ജനതയെ മോചിപ്പിക്കാൻ അന്നത്തെ ഭരണകൂടം യാതൊന്നും ചെയ്തിരുന്നില്ല. കാരണം ഭരണകൂടത്തിന്റെ അധികാരസ്ഥാനങ്ങളിൽ ജന്മിത്വം ആയിരുന്നു നിലനിന്നിരുന്നത്. ഈയൊരു സാമൂഹിക പശ്ചാത്തലത്തിലാണ് ജാതീയമായി വിവേചനമനുഭവിച്ചവരുടെ ആകെ മോചനത്തിനുവേണ്ടി രക്ഷകനായി അയ്യങ്കാളി രംഗപ്രവേശനം ചെയ്തത്.
അധസ്ഥിത വിഭാഗം അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെ പ്രതികരിക്കാൻ തീരുമാനിച്ച അയ്യങ്കാളി 1893-ൽ സഞ്ചാരസ്വാതന്ത്ര്യത്തിനായി വെങ്ങാനൂരിൽ നിന്നും മണക്കാട് വരെ വെള്ളക്കാളകളെ പൂട്ടിയ വില്ലുവണ്ടിയിൽ സഞ്ചരിച്ചു. ഇതു സവർണ്ണരെ രോഷാകുലരാക്കി. എന്നാൽ ഇതു ജാതീയമായി വിവേചനം അനുഭവിച്ചവരുടെ മനസ്സുകളിൽ പുതിയൊരു ലക്ഷ്യബോധം ഉണർത്തുന്നതായിരുന്നു. അതിനുശേഷം 1898-ല്‍ അയ്യങ്കാളി ഏതാനും അനുചരന്മാരുമായി ആറാലുംമൂട് പുത്തൻ ചന്തയിലേക്ക് കാൽനട യാത്ര നടത്തി. ബാലരാമപുരം ചാലിയതെരുവിൽ വച്ച് ഈ യാത്രയ്ക്കുനേരെ വലിയ സായുധ ആക്രമണം തന്നെ സവർണ്ണമേധാവികള്‍ അഴിച്ചുവിട്ടു.
സമൂഹത്തിൽ നിലനില്ക്കുമന്ന അനാചാരങ്ങൾക്കും ജാത്യാചാരങ്ങൾക്കും എതിരെ പൊരുതാൻ ഏറ്റവും ആവശ്യമായത് അറിവ് നേടുക എന്നതാണെന്ന് അയ്യങ്കാളി മനസ്സിലാക്കിയിരുന്നു. ജാതീയമായി വിവേചനം അനുഭവിച്ചിരുന്നവർക്കു വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന തിരിച്ചറിവിലാണ് അയ്യങ്കാളി 1904-ൽ വെങ്ങാനൂരിൽ ഒരു കുടിപള്ളിക്കൂടം ആരംഭിച്ചത്. എന്നാൽ ഇവിടെ പഠിപ്പിക്കാൻ അധ്യാപകരെ കിട്ടിയില്ല. തുടർന്ന് അയ്യങ്കാളി മഹാകവി കുമാരനാശാനെ കണ്ടു സഹായം അഭ്യർത്ഥിച്ചു. കുമാരനാശാൻ പരമേശ്വരൻപിള്ള എന്ന അധ്യാപകനെ അയച്ചുകൊടുത്തെങ്കിലും ജന്മിമാരുടെശക്തമായ എതിർപ്പിനെത്തുടർന്ന് അദ്ദേഹം മടങ്ങി പോവുകയും അങ്ങനെ സ്കൂൾ പൂട്ടുകയും ചെയ്തു.
1907-ലാണ് തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ ആദ്യമായി സ്ക്കൂൾ പ്രവേശനം നല്കികൊണ്ട് ഉത്തരവിറക്കിയത്. എന്നാൽ സമ്പന്നന്മാരായ ജന്മിമാർ അതു നടപ്പിലാക്കിയില്ല. അക്ഷരം അഗ്നി ആണെന്ന തിരിച്ചറിവ് അവർക്ക് ഉണ്ടായിരുന്നു. മാത്രമല്ല, തങ്ങളുടെ പാടങ്ങളിൽ പണിയെടുക്കാനും സമ്പത്തുണ്ടാക്കാനും ഒരു ജനവിഭാഗം വേണം. അതിന് അവരെ അയിത്താചാരവും അനാചാരവും വഴി അടിമകളാക്കി നിലനിർത്തേണ്ടത് അവരുടെ തന്നെ ആവശ്യമായിരുന്നു. എന്നാൽ അയ്യങ്കാളി അധസ്ഥിത ജനവിഭാഗത്തിൻ്റെ സ്കൂൾ പ്രവേശനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ തുടങ്ങിയിരുന്നു. ഇതിൻ്റെ ഫലമായി തിരുവിതാംകൂർ സർക്കാർ 1910-ൽ വീണ്ടും സ്കൂൾ പ്രവേശന ഉത്തരവിറക്കി. ഈ ഉത്തരവ് നടപ്പിലാക്കാൻ വേണ്ടിയാണ് 1907-ൽ സ്ഥാപിച്ച ഊരൂട്ടമ്പലം സ്കൂളിലേക്കു പൂജാരി അയ്യരുടെ മകളായ പഞ്ചമിയുമായി അയ്യങ്കാളി എത്തിയത്.
എന്നാൽ കൊച്ചപ്പിപിള്ള എന്ന ജന്മിയുടെ നേതൃത്വത്തിൽ അയ്യങ്കാളിയേയും കൂട്ടരെയും വളഞ്ഞിട്ട് ആക്രമിച്ചു. പഞ്ചമി എന്ന ജാതീയ വിവേചനത്തിൻ്റെ ഇര കയറിയ ഊരൂട്ടമ്പലം സ്കൂൾ തീയിട്ടു നശിപ്പിക്കുകയും ആ കുറ്റം അയ്യങ്കാളിയുടെ മേൽ കെട്ടിവയ്ക്കുകയും ചെയ്തു. ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശനവുമായി ബന്ധപ്പെട്ടു നടന്ന പ്രശ്നം കലാപമായി മാറനല്ലൂർ ഗ്രാമത്തിലാകെ പടർന്നു. ഏറ്റവും കൂടുതൽ കർഷകത്തൊഴിലാളികൾ പാർത്തിരുന്ന കണ്ടല, മുണ്ടെൻചിറ, ഇറയംകോട്, ആനമല, കൊശവല്ലൂർ, കരിങ്ങൽ, അരുവിക്കര തുടങ്ങിയ പ്രദേശങ്ങളിലേക്ക് ലഹള പടർന്നു. ഏഴ് ദിവസം നീണ്ടുനിന്ന അക്രമങ്ങള്‍ ആയിരുന്നു ഈ പ്രദേശങ്ങളിൽ പുലയ സമുദായാംഗങ്ങൾക്കു നേരെയുണ്ടായത്. കുടിലുകൾ തീയിട്ടു നശിപ്പിക്കുകയും, സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തു. ജീവൻ രക്ഷിക്കാനായി ആണുങ്ങൾ കുറ്റിക്കാടുകളിലും പാറമടകളിലും ഒളിക്കേണ്ടി വന്നു. ഈ ലഹളയുടെ അലയൊലികൾ പെരുംപഴുതൂർ, മാരയമുട്ടം, പള്ളിച്ചൽ, മുടവൂര്‍പാറ, കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടായി.
ഊരൂട്ടംമ്പലം സ്കൂളിൽ ഉണ്ടായ ലഹളയ്ക്കു ശേഷം അയ്യങ്കാളി വെങ്ങാനൂർ ചാവടി സ്കൂളിലും പുലയ സമുദായാംഗങ്ങളുമായി പ്രവേശനത്തിനു ചെന്നു. അവിടെയും സവർണ്ണ ജന്മിമാർ ആക്രമണം അഴിച്ചുവിട്ടു. അതോടെ അയ്യങ്കാളി സ്കൂൾ പ്രവേശനത്തിനായി പുതിയൊരു സമരത്തിനു രൂപംനല്കി.
അയിത്ത ജാതിക്കാരുടെ സ്കൂൾ പ്രവേശനം, അവർക്കു തൊഴിൽസ്ഥിരത, കൂലി കൂടുതൽ തുടങ്ങിയ ചില ആവശ്യങ്ങൾകൂടി ഉന്നയിച്ചുകൊണ്ട് തിരുവിതാംകൂറിൽ ആദ്യമായി ഒരു കർഷകതൊഴിലാളി പണിമുടക്കിന് അയ്യങ്കാളി ആഹ്വാനം ചെയ്തു.
1913 ജൂൺ മാസത്തിൽ അയ്യങ്കാളിയുടെ ആഹ്വാനപ്രകാരം കർഷക തൊഴിലാളികൾ പണിമുടക്കി. ഈ പണിമുടക്ക് ഏറ്റവും ശക്തമായത് കണ്ടലയിലും പരിസരങ്ങളിലും ആയിരുന്നു. കർഷക തൊഴിലാളികൾ പാടത്ത് ഇറങ്ങാതായത്തോടെ ജന്മിമാരുടെ പാടങ്ങളിൽ മുട്ടിപ്പുല്ലു കിളിർത്തു തുടങ്ങി. ഈ പണിമുടക്ക് പൊളിക്കാൻ ജന്മിമാർ പലതും ചെയ്തു. അയ്യങ്കാളിയെ ജീവനോടെ പിടിച്ചു കൊടുത്താൽ 2000 രൂപയും 2 കഷ്ണമാക്കി കൊടുത്താൽ 1000 രൂപയും ഇനാം പ്രഖ്യപിച്ചു.
സമരം ശക്തമായതോടെ എങ്ങനെയും സമരം തീർക്കണമെന്നചിന്ത ജന്മിമാർക്കും സർക്കാരിനും ഉണ്ടായി. ഇതിന്റെ ഫലമായി അന്നത്തെ ദിവാൻ രാജഗോപാലാചാരി സമരം ഒത്തുതീർപ്പാക്കാനായി ഒരു മധ്യസ്ഥനെ വച്ചു. ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ആയ കണ്ടല സി.കെ. നാഗർപിള്ള ആയിരുന്നു മധ്യസ്ഥൻ. ഇദ്ദേഹം ഇരുകൂട്ടരുമായി സംസാരിച്ചു സമരക്കാരുടെ ആവശ്യങ്ങൾ ന്യായമാണെന്നു തീർപ്പാക്കി. ഇതിനോടു ജന്മിമാരും സഹകരിച്ചു. ജോലി സ്ഥിരത, കൂലി കൂടുതൽ തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചു.
1914-ൽ വീണ്ടും സ്കൂൾ പ്രവേശന ഉത്തരവ് ഇറക്കുകയും ചെയ്തു. അങ്ങനെ 1913 ജൂണിൽ തുടങ്ങിയ ആദ്യത്തെ കർഷകതൊഴിലാളി സമരം 1914 മെയിൽ അവസാനിച്ചു.
1911 ഡിസംബർ 5-ന് മഹാത്മാ അയ്യങ്കാളിയെ തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭാ അംഗമായി നാമനിർദ്ദേശം ചെയ്തു. 1912 ഫെബ്രുവരി 27-നു കൂടിയ ശ്രീമൂലം പ്രജാസഭയുടെ എട്ടാമത് യോഗത്തിൽ മഹാത്മാ അയ്യങ്കാളി പങ്കെടുത്തു സംസാരിച്ചു.
പ്രജാസഭയിൽ അയ്യങ്കാളി നടത്തിയ പ്രസംഗങ്ങൾ എല്ലാം ശ്രദ്ധേയമായിരുന്നു. ജാതീയമായി വിവേചനമനുഭവിച്ച വിഭാഗങ്ങൾക്ക് ഭൂമി പതിച്ചു കിട്ടുന്നതിനും സർക്കാർ ജോലി ലഭിക്കുന്നതിനുമുള്ള നിവേദനങ്ങൾ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രജാസഭ പ്രസംഗങ്ങൾ. അതിനു ഫലമുണ്ടാവുകയും ഏക്കറുകണക്കിന് ഭൂമി തിരുവിതാംകൂറിൽ അവർക്കു പതിച്ചു നല്കുകയും സർക്കാർ വകുപ്പുകളിൽ ജോലി ലഭിക്കുകയും ചെയ്തു.
ചരിത്രത്തിലെ മറ്റൊരു ഏടാണ് അയ്യങ്കാളി നേതൃത്വം കൊടുത്ത കല്ലുമാല സമരം.
അയിത്തജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുവാദമുണ്ടായിരുന്നില്ല. മേൽവസ്ത്രത്തിനു പകരം അപരിഷ്കൃതമായ 'കല്ലയും മാലയും' ആയിരുന്നു അവർ ധരിക്കേണ്ടിയിരുന്നത്. ഇതിൽ പ്രതിഷേധിക്കാനും, കല്ലയും മാലയും ഉപേക്ഷിച്ചു മാന്യമായി മേൽവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനുമായി 1915 ഒക്ടോബർ 24-ന് ഞായറാഴ്ച ദിവസം, പെരിനാട് ചൊമക്കാട്ട് ചെറുമുക്ക് എന്ന സ്ഥലത്ത് സമ്മേളനം നടന്നു.
അയിത്തജാതിക്കാരായ ആയിരക്കണക്കിനു സ്ത്രീകളും പുരുഷന്മാരും യോഗത്തിനെത്തിയിരുന്നു. ഗോപാലദാസനായിരുന്നു യോഗാധ്യക്ഷൻ. സമ്മേളനത്തിടയിൽ നേതാക്കരിലൊരാളെ സവർണ്ണർ ഇരുമ്പുപാര കൊണ്ട് അടിക്കുകയും, അയാളെ കൂടിനിന്നിരുന്നവർ നേരിട്ടതും സംഘർഷത്തിനും കലാപത്തിനും വഴിതെളിച്ചു.
അക്രമം ഭയന്ന് അയിത്തജാതിക്കാർ നാടുംവീടും വിട്ട് കൂട്ടത്തോടെ പലായനം ചെയ്തു. കൊല്ലവർഷം 1090-ൽ ആരംഭിച്ച സമരങ്ങളിലൊന്നായതിനാൽ ഇതിനേയും 'തൊണ്ണൂറാംമാണ്ടു ലഹള'കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താറുണ്ട്.
തുടർന്ന് കലാപം സമാധാനപരമായി അവസാനിപ്പിക്കാൻ 1915 ഡിസംബർ 19-ന് കൊല്ലം പീരങ്കി മൈതാനിയിൽ അയ്യങ്കാളി വീണ്ടും ഒരു സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിൽവച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും ഉപേക്ഷിക്കാൻ അയ്യങ്കാളി ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യങ്കാളിയുടെ ആഹ്വാനം കേട്ട സ്ത്രീകൾ അവർ അണിഞ്ഞിരുന്ന പ്രാകൃതമായ 'കല്ലയും മാലയും' പൊട്ടിച്ചുകളയുകയും മേൽവസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയും ചെയ്തു. വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു അത്. ഇതു കല്ലുമാല സമരം എന്നു പിന്നീട് അറിയപ്പെട്ടു.
ജാതീയമായി വിവേചനമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പോരാടാനായാണ് അയ്യങ്കാളി സാധുജന പരിപാലന സംഘം ആരംഭിച്ചത്.
1941 ജൂൺ 18-ന് എഴുപത്തിയേഴാം വയസ്സിൽ മഹാത്മാ അയ്യങ്കാളി അന്തരിച്ചു.
അയ്യങ്കാളിയുടെ മരണത്തോടെ അദ്ദേഹം സ്ഥാപിച്ച സാധുജന പരിപാലന സംഘം ശിഥിലമായി. സാധുജന പരിപാലന സംഘത്തിലെ പ്രവർത്തകർ കാലാന്തരത്തില്‍ പുലയ / ചേരമർ / അയ്യനവർ സംഘടനകളായി മാറി. അതോടെ അയ്യങ്കാളിയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ പറ്റാതായി.
ജാതീയമായി വിവേചനമനുഭവിക്കുന്നവർക്കു നേരെയുള്ള കയ്യേറ്റങ്ങൾ തുടർന്നു. ജന്മിമാരുടെ ഇഷ്ടത്തിനനുസരിച്ചു കുടിയിറക്കൽ തുടങ്ങി. അതുകൊണ്ടാണ് 1950-കൾ മുതൽ കുടിയിറക്കലിനെതിരെ കമ്മ്യൂണിസ്റ്റുകാർ രംഗത്ത് വന്നത്. ഈ കാലത്ത് മാറനല്ലൂർ പഞ്ചായത്തിൽ തന്നെ തൊലിയറപാറ, തച്ചമൽ, അരുവിക്കര, മുണ്ടൻചിറ തുടങ്ങി പല സ്ഥലങ്ങളിലും കുടിയിറക്കൽ നടന്നു. ഇതിനെ ചെറുത്ത് മർദ്ദനം ഏറ്റുവാങ്ങിയത് കമ്മ്യൂണിസ്റ്റുകളായിരുന്നു.
കുടിയിറക്കലിനെതിരെ കമ്മ്യൂണിസ്റ്റുകാർ നിലപാടെടുത്തപ്പോൾ കോൺഗ്രസ്സുകാരായ ജന്മിമാർ സർക്കാർ സംവിധാനങ്ങളായ പോലീസിനെയും റവന്ന്യൂ ഉദ്യോഗസ്ഥരെയും സ്വാധീനിച്ചു കുടിയിറക്കിനു കൂട്ടുനിൽക്കുകയായിരുന്നു.
അയ്യങ്കാളി നടത്തിയ സാമൂഹ്യമാറ്റവും കേരളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും കമ്മ്യൂണിസ്റ്റു സർക്കാരുകൾ കൊണ്ടുവന്ന സമഗ്ര ഭൂനിയമം വഴി കുടിയിറക്ക് അവസനിപ്പിക്കാനും കൈവശക്കാർക്ക് ഭൂമിയുടെ ഉടമകൾ ആകാനും കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ കണ്ടലലഹളയും ആദ്യത്തെ കർഷകതൊഴിലാളി സമരവും എല്ലാം സാമൂഹ്യ നവോത്ഥാനത്തിൻ്റെ ഭാഗമായി കാണാം.
എന്നാൽ അയ്യങ്കാളിയെ കേവലമൊരു സമുദായ നേതാവ് മാത്രമായി ചിത്രീകരിക്കാനും കണ്ടല ലഹളയെ വെറും പുലയ ലഹള ആക്കി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങളാണ് ചില തൽപ്പരകക്ഷികളും പല ജാതി സമുദായ സംഘടനകളും നടത്തുന്നത്.
ജന്മിത്വം കിളച്ചു മറിച്ച മണ്ണിൽ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉയിര്‍കൊണ്ട ധീരനായ സാമൂഹ്യ വിപ്ലവകാരി ആയിരുന്നു മഹാത്മാ അയ്യങ്കാളി. സവർണ്ണമേധാവിത്വത്തിനും അടിച്ചമർത്തലിനും എതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ വർഗ്ഗസമരം ആയിരുന്നു. ആ നിലയിൽ കണ്ടല ലഹളയും ആദ്യത്തെ കർഷക തൊഴിലാളി സമരവും എല്ലാ സാമൂഹ്യ നവോത്ഥാനത്തിൻ്റെ ഭാഗമായി മാറുന്നു.
ചാതുർ വർണ്യത്തിനെതിരെ പോരാടിയ അയ്യങ്കാളിയുടെ ശിഷ്യന്മാരെന്നു പറഞ്ഞു നടക്കുന്ന പുതിയൊരു കൂട്ടർ ചാതുർവർണ്യം തിരികെ കൊണ്ടുവരാൻ നടക്കുന്ന സംഘപരിവാറുകളുടെ പുറകേ പോകുന്നൂവെന്നത് ആ മഹാത്മാവിനോടു ചെയ്യുന്ന കൊടുംക്രൂരതയാണ്.
കേരളത്തിൻ്റെ ഇരുളടഞ്ഞ പ്രദേശങ്ങളിൽ സമത്വത്തിൻ്റെയും വിമോചനത്തിൻ്റെയും കനലുകൾ തെളിയിച്ച്, നിശബ്ദമാക്കപ്പെട്ട ജനതയ്ക്ക് ജീവിതത്തിൻ്റെ പ്രതീക്ഷകൾ നൽകിയ അയ്യങ്കാളി എന്ന ആ മഹാത്മാവിൻ്റെ ദീപ്തസ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു...✊✊


0 അഭിപ്രായങ്ങള്