16-ന് ഭാരത് ബന്ദ്; ഹൈവേകള്‍ നാല് മണിക്കൂര്‍ അടച്ചിടും, കടകള്‍ തുറക്കില്ല




ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരെ 16-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ കർഷക തൊഴിലാളി സംഘടനകള്‍.കാർഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം നടപ്പാക്കാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ബന്ദ്.


വെള്ളിയാഴ്ച ബന്ദ് ആചരിക്കുമെന്ന് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കി.സംയുക്ത കിസാൻ മോർച്ച അടക്കമുള്ള നിരവധി സംഘടനകള്‍ ബന്ദിൻറെ ഭാഗമാകും.16-ന് രാവിലെ 6 മുതല്‍ വൈകീട്ട് 4 വരെയാണ് ബന്ദ്. വ്യാപാരികളും, വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തുവന്നിട്ടുണ്ട്. എല്ലാ കടയുടമകളും അന്നേ ദിവസം സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് രാകേഷ് ടികായത്ത് അറിയിച്ചു.രാജ്യത്തെ എല്ലാ ദേശിയ പാതകളും നാല് മണിക്കൂർ നേരം അടച്ചിടണമെന്ന് സംയുക്ത കിസാൻ മോർച്ച നാഷണല്‍ കോർഡിനേഷൻ കമ്മിറ്റി അംഗം ഡോ.ദർശൻപാല്‍ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. ഉച്ചക്ക് 12 മുതല്‍ 4 വരെ കർഷകർ പ്രകടനങ്ങള്‍ നടത്തും.


തൊഴിലുറപ്പ് പണിക്കാർ, കർഷക തൊഴിലാളികള്‍, വിവിധ ഗ്രാമീണ തൊഴിലാളികള്‍ എന്നിവർ അന്ന് ജോലിയില്‍ നിന്ന് മാറി നില്‍ക്കണം എന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതെസമയം ആംബുലൻസുകള്‍, മരണം, വിവാഹം, മെഡിക്കല്‍ ഷോപ്പ്, പാല്‍, പത്രം, പരീക്ഷ, വിമാനത്താവള യാത്രക്കാർ എന്നിവരെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പച്ചക്കറി, മറ്റ് വിളകള്‍ എന്നിവയുടെ വിതരണം വാങ്ങല്‍ എന്നിവ നിർത്തി വെക്കും. വിവിധ ചന്തകള്‍, സർക്കാർ-സർക്കാർ ഇതര സ്ഥാപനങ്ങള്‍,ഗ്രാമീണ വ്യവസ്ഥയ മേഖലയിലെ സ്ഥാനങ്ങള്‍ എന്നിവ അടച്ചിടാൻ അഭ്യർഥിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.കർഷക സംഘങ്ങള്‍ക്ക് പുറമെ വ്യാപാരികളും ട്രാൻസ്പോർട്ട് വർക്കർമാരും പണിമുടക്ക് നടത്തി സമരത്തിന് പിന്തുണ നല്‍കണമെന്ന് രാകേഷ് ടികായത് ആവശ്യപ്പെട്ടിരുന്നു. തൊഴിലില്ലായ്മ, അഗ്നിവീർ പദ്ധതി, പെൻഷൻ എന്നീ വിഷയങ്ങളും ബന്ദിന്‍റെ പ്രധാന കാരണങ്ങളാണ്. റോഡപകടങ്ങളില്‍ പെടുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ കർശന നിയമ നടപടികള്‍ അനുശാസിക്കുന്ന പുതിയ നിയത്തിനെതിരെ പ്രതിഷേധിച്ച ട്രാൻസ്‌പോർട്ടേഴ്‌സ് യൂണിയന്‍റെ പിന്തുണ ബന്ദിനുണ്ടാകുമെന്നും ടികായത് വ്യക്തമാക്കി.