കെ-ഫോൺ വരുന്നു; മറ്റ് കേബിളുകളും ,മറ്റും അഴിച്ചുമാറ്റണമെന്ന് കെ.എസ്.ഇ.ബി.


: കെ-ഫോൺ വരുന്ന  റൂട്ടുകളിലെ വൈദ്യുതിത്തൂണുകളിലൂടെ വലിച്ചിരിക്കുന്ന  കേബിളുകളും ,മറ്റും അഴിച്ചുനീക്കണമെന്ന് കെ.എസ്.ഇ.ബി. ഓരോ വർഷവും വാടക കൊടുത്ത് തൂണുകളിലൂടെ വലിച്ചിരിക്കുന്നവയാണ് മാറ്റേണ്ടിവരുന്നത്. കേബിൾ ടി.വി., ഇന്റർനെറ്റ് സർവീസുകളെ ഇത് പ്രതിസന്ധിയിലാക്കും. അടുത്ത ദിവസം തന്നെ കേബിളുകൾ നീക്കണമെന്നാണ് കെ എസ് ഇ ബി നൽകിയിരിക്കുന്ന നിർദേശം.

പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ ഇവ നീക്കിയില്ലെങ്കിൽ, കേബിളുകൾക്ക് നാശം വരാത്തവിധം കെ.എസ്.ഇ.ബി. നേരിട്ട് നീക്കംചെയ്യും. 20 വർഷമായി തുടരുന്ന സംവിധാനമാണ് കെ-ഫോണിനായി മാറ്റുന്നത്. കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സേവനം ഗ്രാമങ്ങളിലടക്കം എത്തിക്കാനുള്ള സംസ്ഥാന സർക്കാർ സംരംഭമാണ് കെ-ഫോൺ.

സംസ്ഥാനത്തെ ഓരോ ഇലക്‌ട്രിക്കൽ സെക്ഷന്റെ കീഴിലും എവിടെയൊക്കെയാണ് മറ്റു കേബിളുകൾ അഴിച്ചുമാറ്റേണ്ടത്‌ എന്നതിനെക്കുറിച്ച് അതത് ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്കും, ബി.എസ്.എൻ.എലിനും കത്തുകൾ നൽകിത്തുടങ്ങി.

നഗരങ്ങളിലും കണക്ഷൻ കൂടുതൽ കിട്ടാൻ സാധ്യതയുള്ള പ്രദേശങ്ങളിലുമാണ് ആദ്യഘട്ടത്തിൽ കെ-ഫോണിന് മാത്രമായി വൈദ്യുതിത്തൂണുകൾ തയ്യാറാക്കുന്നത്.

നിലവിൽ വലിച്ചിരിക്കുന്ന കേബിളുകൾ നീക്കുന്നതു കൂടാതെ കെ-ഫോൺ ഉള്ള റൂട്ടുകളിൽ വൈദ്യുതിത്തൂണുകൾ വാടകയ്ക്ക് ചോദിച്ചുള്ള അപേക്ഷകൾ പരിഗണിക്കേണ്ടെന്നും കെ.എസ്.ഇ.ബി. തീരുമാനിച്ചിട്ടുണ്ട്. നഗരങ്ങളിൽ ഒരു തൂണിന് 500 രൂപയും ,ഗ്രാമങ്ങളിൽ 200 രൂപയുമാണ് ഒരു കൊല്ലത്തേക്കുള്ള വാടക.