ഈ വർഷം വിദേശ ഹാജിമാർ എത്തിച്ചേരും ,നിബന്ധനകൾ ഇങ്ങനെ :-
മക്ക: ഈ വർഷത്തെ ഹജ്ജിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് അനുവാദം നൽകുമെന്ന സൂചന നൽകി ഹജ്ജിനുള്ള പ്രോട്ടോകോളുകൾ തയ്യാറാക്കി. ദേശീയ പരിവർത്തന പ്രോഗ്രാം ആണ് ഹജിനുള്ള ആരോഗ്യ വ്യവസ്ഥകൾ തയ്യാറാക്കിയത്. സഊദിക്കകത്ത് നിന്നുള്ള ആഭ്യന്തര ഹാജിമാരും, വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഹാജിമാരും സ്വീകരിക്കേണ്ട നടപടികളാണ് പ്രഖ്യാപിച്ചത്. രണ്ട് വിഭാഗം ഹാജിമാരും വാക്സിനേഷൻ സ്വീകരിച്ചിരിക്കണമെന്നതിന് പുറമെ ഏതാനും നടപടികൾ കൈകൊള്ളാനും
നിർദേശമുണ്ട്.
വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് ഹാജിമാർ രാജ്യത്ത് പ്രവേശിക്കുന്നതിന്റെ ഒരാഴ്ച മുമ്പ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏതെങ്കിലും വാക്സിൻ ആണ് എടുക്കേണ്ടത്. യാത്രയുടെ 72 മണിക്കൂർ മുമ്പ് എടുത്ത കൊറോണ മുക്തമാണെന്ന നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. ഇവിടെ ഇറങ്ങിയ ശേഷം 72 മണിക്കൂർ ക്വാറന്റൈനിൽ കഴിയണം. വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തണം തുടങ്ങിയുള്ള കാര്യങ്ങളാണ് പാലിക്കേണ്ടത്.
എന്നാൽ, ആഭ്യന്തര ഹാജിമാർ ദുൽഹജ്ജ് ഒന്നിന് മുമ്പ് കൊവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിക്കണമെന്നും , ഹജ്ജ് ജോലിക്കായി എത്തുന്നവർ സഊദി അംഗീകരിച്ച വാക്സിൻ ഇവർക്കുള്ള ജോലി ആരംഭിക്കുന്നതിന്റെ ഒരാഴ്ച മുമ്പെങ്കിലും എടുക്കണമെന്നും അധികൃതർ അറിയിച്ചു. മാത്രമല്ല, ദുൽഹജ്ജ് പിറക്കുന്നതിന്റെ മുമ്പ് തന്നെ മക്ക, മദീന പുണ്യ നഗരികളിലെ താമസക്കാരിൽ 60 ശതമാനം ആളുകൾക്കും, വാക്സിൻ നൽകാനും പദ്ധതിയുണ്ട്. 18 നും , 60 നും ഇടയിലുള്ളവർക്കായിരിക്കും ഹജ്ജിനുള്ള അനുമതി നൽകുക. ഹാജിമാരും, ഹജ്ജ് സേവകരും സദാ സമയവും മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഹാജിമാരുടെ ഇടയിൽ അകലം പാലിക്കുന്നതിനുള്ള നടപടികൾ, തിരക്ക് ഒഴിവാക്കാനുള്ള നടപടികൾ, 100 പേരടങ്ങുന്ന സംഘമാക്കി തിരിക്കൽ തുടങ്ങിയുള്ള
കാര്യങ്ങളും നടപ്പാക്കും.
കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ആയിരത്തോളം ഹാജിമാരുമായാണ് ഹജ്ജ് നടന്നിരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് ആരെയും അനുവദിച്ചിരുന്നില്ല. ഈ വർഷം വിദേശ ഹാജിമാരെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ഇത് വരെ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴത്തെ മുൻകരുതൽ നടപടികൾ നോക്കുമ്പോൾ ഈ വർഷം പരിമിതമായാണെങ്കിലും, വിദേശങ്ങളിൽ നിന്നും തീർത്ഥാടകരെ അനുവദിക്കുമെന്നാണ് കരുതുന്നത്.


0 അഭിപ്രായങ്ങള്