ഫുട്‌ബോള്‍ ടര്‍ഫില്‍ മിന്നുന്ന

പ്രകടനവുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍

കോഴിക്കോട്: കോഴിക്കോട് കാല്‍പ്പന്തുകളിക്കാരുടെ നാടാണ്. ഇവിടത്തുകാരുടെ ഫുട്‌ബോള്‍ കമ്പം പറഞ്ഞറിയിക്കേണ്ടതുമില്ല. പന്തുരുളുന്നിടത്ത് ആരവങ്ങളുമായി കോഴിക്കോട്ടുകാര്‍ ഉണ്ടാവും. അപ്പോള്‍ ആ ആരവങ്ങളില്‍ നിന്ന് തനിക്കും മാറിച്ചിന്തിക്കാനാവില്ലെന്ന് എലത്തൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ഗതാഗത മന്ത്രിയുമായ എ.കെ. ശശീന്ദ്രന്‍. ഇന്നലെ  തെരഞ്ഞെടുപ്പ് പര്യടനവുമായി വാഹന നിര നീങ്ങുകയാണ്. പുറക്കാട്ടിരി പാലമിറങ്ങിയപ്പോള്‍ പുഴയോരത്തെ സിന്തറ്റിക് ടര്‍ഫില്‍ കാല്‍പ്പന്താരവം മുഴങ്ങുന്നു.  വണ്ടി നിര്‍ത്തി ശശീന്ദ്രന്‍ നേരെ ടര്‍ഫിലേക്ക്. കാല്‍പ്പന്തുകളിലയിലെ മെയ് വഴക്കത്തെ പ്രായം തളര്‍ത്തിയിട്ടില്ലെന്നു കാണിച്ച് സ്ഥാനാര്‍ത്ഥി അവരോടൊപ്പം കളിച്ചു. പന്ത് സ്റ്റോപ്പ് ചെയ്ത് നീട്ടിയടിക്കുന്ന മന്ത്രി യുവാക്കള്‍ക്ക് അത്ഭുതമായി. നന്നായി കളിച്ചു വളരണമെന്ന ഉപദേശത്തിനു പിന്നാലെ  വോട്ടഭ്യര്‍ത്ഥനയും. പിന്നെ അടുത്ത കേന്ദ്രത്തിലേക്ക്.