രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാർ മാത്രമല്ല ,പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും മാറും; കഴിഞ്ഞ തവണത്തെ ആരും ഉണ്ടാവില്ല :-
രണ്ടാം പിണറായി സർക്കാറിൽ പുതിയ മന്ത്രിമാർക്കൊപ്പം സ്റ്റാഫ് അംഗങ്ങളും പുതുമുഖങ്ങളായിരിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളോ, ജില്ലാ കമ്മിറ്റി അംഗങ്ങളോ ആയിരിക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി എത്തുക. മുഖ്യമന്ത്രിയുടെ ഓഫീസിലും അഴിച്ചുപണിയുണ്ടാകും.
അടിമുടി പുതുമക്കാണ് രണ്ടാം പിണറായി സർക്കാർ ശ്രമം. കെ കെ ഷൈലജ ഒഴികെയുള്ള നിലവിലെ മന്ത്രിമാരെ മുഴുവൻ മാറ്റാനുള്ള ചർച്ചകളാണ് സി പി എമ്മിൽ പുരോഗമിക്കുന്നത്. നിലവിലെ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾ ആരും പുതിയ മന്ത്രിമാരുടെ ഓഫീസിൽ വെക്കേണ്ടെന്നാണ് പാർട്ടിയുടെ അടുത്ത ധാരണ. സ്റ്റാഫ് അംഗങ്ങളിലും ,പുതിയ ആളുകൾ വരട്ടെ എന്നാണ് ചർച്ച.
പ്രൈവറ്റ് സെക്രട്ടറിമാരായി പാർട്ടി നിയമനം ഉണ്ടാകുമ്പോള്‍, ഒരു ഉദ്യോഗസ്ഥനെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിമാരായി നിയമിക്കും. 27 സ്റ്റാഫ് അംഗങ്ങളെ മന്ത്രിമാർക്ക് നിയമിക്കും. ഇതിൽ മൂന്നോ നാലോ അംഗങ്ങളായിരിക്കും സർക്കാർ ഉദ്യോഗസ്ഥർ. മിടുക്കരായ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാൻ സർവ്വീസ് സംഘടനകള്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉയർന്ന വിദ്യാഭ്യാസമുള്ള പാർട്ടി അംഗങ്ങളായ ചെറുപ്പക്കാർക്കാകും പേഴ്സണൽ സ്റ്റാഫിൽ സാധ്യത കൂടുതൽ. ഓരോ വകുപ്പിന്‍റെയും, പ്രവർത്തനങ്ങളും, നേട്ടങ്ങലുമെല്ലാം ജനങ്ങളെ അറിയിക്കാൻ മന്ത്രി ഓഫീസുകളിൽ മികച്ച പി ആർ ഒ സംവിധാനവുമുണ്ടാകും ,തീർത്തും പ്രൊഫഷണലായ ഓഫീസുകളായിരിക്കാനാണ് തീരുമാനം.
പിണറായി തുടരുമ്പോൾ ഓഫീസിൽ അഴിച്ചു പണിയുണ്ടാകാൻ ഇടയുണ്ട്. പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയും ,പ്രൈവറ്റ് സെക്രട്ടറിയുമാണെത്തുക. ചുരുക്കം ചില പേഴ്സണ്‍ സ്റ്റാഫ് അംഗങ്ങൾ മാത്രം തുടർന്നേക്കും. ഏറെ വിവാദമായ ഉപദേശകർ മുഖ്യമന്ത്രിക്ക് ഇനി ഉണ്ടാകുമോയെന്ന കാര്യത്തിൽ തീരുമായിട്ടില്ല. ഇക്കാര്യത്തിൽ പിണറായി തന്നെ അന്തിമ തീരുമാനമെടുക്കും:


0 അഭിപ്രായങ്ങള്‍