തഴുതിട്ട കാലം

                                                    ---------------

                  (ലോഹിതാക്ഷന്‍ പുന്നശ്ശേരി )


അടച്ചിടാം വാതില്‍ അകലം പാലിക്കാം

അകന്നിരുന്നുകൊണ്ടടുക്കട്ടെ മനം ;

പുറംലോകം കണ്ട് കരുത്തെന്നോര്‍ത്തു നാം

കുരുത്ത സ്വപ്നങ്ങള്‍ അലിഞ്ഞു കണ്ണീരില്‍ !

അടുത്തിരിക്കുവാന്‍ പറഞ്ഞത് കേള്‍ക്കാ -

തടക്കിവെക്കുവാന്‍ തിടുക്കം കൂട്ടി നാം ;

      പൊരുതിനേടിനാമനേകമിന്നലെ

       കരുതി വെച്ചവര്‍ മറന്നൂ ജീവിക്കാന്‍ 

        പുറത്ത് തേടേണ്ട വഴിതുടങ്ങുന്ന --

         തകത്ത്നിന്നാണെന്നറിഞ്ഞില്ല നമ്മള്‍ !

ഉലക്ഭേദിക്കുമനേകമായുധം

കരത്തിലേന്തുന്ന നിരായുധര്‍ നമ്മള്‍ 

ചെറുതിനെക്കാളും ചെറുതിന് മുമ്പില്‍ 

വിറച്ചുനില്പായി വിഷാദഭൂമിയില്‍ !

      സകലപ്രാണികള്‍  വസിക്കേണ്ടും ലോകം 

       ഉരുളയാക്കുമ്പോളറിഞ്ഞില്ല നമ്മള്‍ ;

        അതിഭയമല്ല ഉണര്‍വ്വിന്‍ ജാഗ്രത 

        അതിജീവിക്കുവാന്‍ പിറന്നവര്‍ നമ്മള്‍ 

പുറത്ത് ജീവന്‍റെ വിളക്ക് കാക്കുവാന്‍

ഉണര്‍ന്നിരിപ്പുണ്ട് ചില മാലാഖമാര്‍  !

കരുതിടാമവര്‍ക്കൊരു സ്നേഹച്ചെണ്ട് 

കരം വിട്ടേക്കുക വിഫലമാം തൊണ്ട് !

     ഒരു പിടിയന്നം വിശപ്പിന് വേണം ,

     ഒരിത്തിരിയെല്ലാം മറന്നുറങ്ങണം ,

      ഒരു ചിരിയുടെ നിലാവ്  കാണണം ,

      ഒരു ജന്മത്തിന്‍റെ ചെറുമോഹമിത്ര  !

അകംകാഴ്ചയുടെ എഴുന്നള്ളത്തുള്ളില്‍ ,

അകമണിനാദം മധുരസംഗീതം !

സകലജീവികള്‍ക്കൊരേ മഹീതലം ,

പലതുകളുടെയൊരുമയുത്സവം  !

   കരുതിജീവിക്കാം കരുത്തിലൊന്നാവാം

    മറക്കാതുണ്ടല്ലോ കനല്‍തന്ന കാഴ്ച !

    ഉണര്‍ത്തൂര്‍ജ്ജത്തിനാലുതിര്‍ന്ന മുത്തുകള്‍

    കൊരുത്തുഷസ്സിനായൊരു സര്‍ഗ്ഗഹാരം !!

അകത്തൊരീശന്‍റെ തുണയുണ്ട് നമ്മള്‍

കൊതിച്ചതൊക്കെയും സഫലമായ് വരും !!