പി സി ആര്‍ പരിശോധന.
യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കണം.
(കെ എം സി സി ഖത്തര്‍):-
ദോഹ : കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപന പശ്ചാത്തലത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്ക് മുന്‍പുള്ള PCR പരിശോധനാ ഫലം വൈകുന്നതുമായി ബന്ധപ്പെട്ടു നൂറുക്കണക്കിനു യാത്രക്കാര്‍ക്ക് പണവും, സമയവും നഷ്ടപ്പെടുകയും, യാത്രകള്‍ മുടങ്ങുന്നതും പതിവായിരിക്കയാണ്.
വ്യാപനം കൂടുന്നതിനനുസരിച്ചു തിരക്ക് കാരണം പരിശോധനാ ഫലം രണ്ടും, മൂന്നും ദിവസം വൈകുന്നുണ്ട്.
ടെസ്റ്റ് റിസള്‍ട്ടിനു 72 മണിക്കൂര്‍ കാലാവധിയേയുള്ളൂ എന്നിരിക്കെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ പി സി ആര്‍ പരിശോധന നടത്താന്‍ കഴിയില്ല.
യാത്ര മുടങ്ങിയാല്‍ പണം തിരിച്ചു കിട്ടാത്ത ടിക്കറ്റുകള്‍ ആണ് മിക്ക വിമാനക്കമ്പനികളും നല്‍കുന്നത്. വീണ്ടും ടിക്കറ്റ് എടുക്കുമ്പോള്‍ പിന്നെയും പി സി ആര്‍ പരിശോധന നടത്തേണ്ട ഗതികേടിലാണ് യാത്രക്കാര്‍. ഇങ്ങനെ ആയിരക്കണക്കിന് റിയാലാണ് ഓരോ യാത്രക്കാരനും നഷ്ടപ്പെടുന്നത്. കുടുംബസമേതം യാത്ര ചെയ്യുന്നവരുടെ കാര്യം പറയുകയും വേണ്ട. അവധി കാലാവധി അടക്കമുള്ള മറ്റു പ്രശ്നങ്ങള്‍ വേറെയും ഉണ്ട്.
ഇതിനും പുറമേ മരണം, ആസന്ന മരണം എന്നിങ്ങനെയുള്ള കേസുകളില്‍ എംബസി വഴി പി സി ആര്‍ പരിശോധന ഒഴിവാക്കികൊണ്ടുള്ള സംവിധാനം എയര്‍ സുവിധ പോര്‍ട്ടല്‍ എടുത്തു കളഞ്ഞതും പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ഇതിനൊരു പരിഹാരം എന്ന നിലയില്‍ യാത്രക്ക് മുന്‍പേ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തി ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും, അവരവരുടെ നാട്ടില്‍ തിരിച്ചെത്തിയാല്‍ നടത്തുന്ന പരിശോധന കര്‍ശനമാക്കുകയും ചെയ്യാവുന്നതാണ്.
ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഖത്തര്‍ കെ എം സി സി ഇന്ത്യയിലെ ബന്ധപ്പെട്ട അധികാരികള്‍ക്കും, ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും നിവേദനം നല്‍കിയതായി ഖത്തർ കെഎംസിസി
സംസ്ഥാന പ്രസിഡന്റ്
എസ് എ എം ബഷീര്‍ ,
ജനറൽ സെക്രട്ടറി
അബ്ദുല്‍ അസീസ് നരിക്കുനി
എന്നിവർ അറിയിച്ചു.

0 അഭിപ്രായങ്ങള്‍