മതനിരപേക്ഷ പാർട്ടി എന്ന് പറച്ചിൽ മാത്രം,​ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് എവിടെ നിൽക്കുന്നുവെന്ന് സ്വയം പരിശോധിക്കണമെന്ന് യെച്ചൂരി :-

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനെക്കുറിച്ചുള്ള സെമിനാറിൽപ്പോലും പങ്കെടുക്കാൻ കോൺഗ്രസ് തയ്യാറായില്ല. പങ്കെടുത്തവർക്കെതിരെ നടപടിയെടുത്തു. ഈ സാഹചര്യത്തിൽ മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എങ്ങനെ കോൺഗ്രസിനൊപ്പം നിൽക്കാനാവും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് എവിടെ എത്തി നിൽക്കുന്നുവെന്ന് കോൺ​ഗ്രസ് സ്വയം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കോൺ​ഗ്രസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി.ജെ.പി സർക്കാരിന്റെ തെറ്റായ നടപടികളെ ചെങ്കൊടിയുടെ കീഴിൽനിന്ന് എതിർക്കും. ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കണം. ഇടത് ഐക്യം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. ഹിന്ദുത്വ വർഗീയതക്കെതിരെ മതേതര ശക്തികളെ ഒന്നിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു.ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന് ആഭ്യന്തര മന്ത്രി പറയുന്നു. ഭാഷാ അടിസ്ഥാനത്തിൽ രൂപീകരിച്ച രാജ്യമാണ് ഇന്ത്യ. ഇത് ഫെഡറലിസത്തിന് വെല്ലുവിളിയാണ്. മനുഷ്യരെ മനുഷ്യരായി കാണുന്ന ഒരേഒരു സംസ്ഥാനമാണ് കേരളം. സൗഹാർദ്ദ അന്തരീക്ഷം ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. കേരള മോഡൽ രാജ്യത്ത് ഒട്ടാകെ വരേണ്ടതായിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ആളുകളെ കാണുന്നില്ല. കേരളത്തിലെ വികസന പദ്ധതികൾ രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിക്കും. കേരളം രാജ്യത്തിന് മാതൃകയാണെന്നും യെച്ചൂരി പറഞ്ഞു