കെ വി തോമസിനെതിരെ നടപടി, കെ പി സി സിക്ക് തീരുമാനിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


സി.പി. എം പാര്‍ട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച കെ.വി. തോമസിനെതിരായ നടപടി കെ.പി.സി.സിക്ക് തീരുമാനിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. കെ.വി. തോമസിനെ വിലക്കിയത് കെ.പി.സി.സി ആണ്. സംസ്ഥാന ഘടകത്തെ മറികടന്ന് തീരുമാനം എടുക്കില്ല. കെ.പി.സി.സി തീരുമാനം എന്താണോ അത് ഹൈക്കമാന്‍ഡും അംഗീകരിക്കുമെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങൾ വ്യക്തമാക്കി.ഹൈക്കമാൻഡ് വിലക്കിനെ വെല്ലുവിളിച്ച് സി.പി.എം സെമിനാറിൽ പങ്കെടുക്കുമെന്നാണ് കെ.വി. തോമസ് പ്രഖ്യാപിച്ചിരിക്കുന്നത്. തന്നെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമാണ് പാർട്ടി നേതാക്കൾ ശ്രമിച്ചെതെന്ന് കെ.വി. തോമസ് തുറന്നടിച്ചു. സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും താൻ ജൻമം കൊണ്ട് കോൺഗ്രസ്സാണെന്നും പാർട്ടിക്ക് പുറത്ത് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സി.പി.എം പാര്‍ട്ടി സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി. തോമസിന് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടിവരുമെന്നായിരുന്നു കെ.പി.സി.സി നേതൃത്വത്തിന്റെ മുന്നറിയിപ്പ്. വിലക്ക് ലംഘിച്ച് കെ. വി. തോമസ് സി.പി.എം പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് കരുതുന്നതെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെവി തോമസ് വ്യക്തമാക്കി സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നു. സി.പി.എം സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്. കേരളത്തിന് പുറത്ത് സി.പി.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോവുന്നത്. പിന്നെന്തിനാണ് ഈ വിരോധമെന്നും കെ.വി. തോമസ് ചോദിച്ചു