ബാഗേപള്ളിയെ ഇളക്കിമറിച്ച് സിപിഎം റാലി; 

കേരള സര്‍ക്കാര്‍ കേന്ദ്രത്തിന്‍റെ കണ്ണിലെ കരട്, 

ആഞ്ഞടിച്ച് പിണറായി :-


18.09.2022. 


ബംഗളൂരു:  തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കര്‍ണാടകയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സിപിഎം റാലിയും പൊതുസമ്മേളനവും നടത്തി. കര്‍ണാടകയില്‍ സിപിഎമ്മിന്‍റെ ശക്തി കേന്ദ്രമായ ബാഗേപള്ളിയിലായിരുന്നു പൊതുസമ്മേളനവും റാലിയും. നൂറുകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിയായിരുന്നു റാലി. പൊതുസമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ പിണറായി ആഞ്ഞടിച്ചു. രാജ്യത്ത് വര്‍ഗീയത ബോധപ്പൂര്‍വ്വം ഉയര്‍ത്തികൊണ്ടുവന്ന് ചരിത്രം തന്നെ മാറ്റിയെഴുതാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പിണറായി ആരോപിച്ചു.

കേരള സര്‍ക്കാര്‍ ഇപ്പോള്‍ കേന്ദ്രത്തിന്‍റെ കണ്ണിലെ കരടാണെന്നും സാമ്പത്തികമായി ശ്വാസം മുട്ടിച്ചും കുതന്ത്രങ്ങള്‍ മെനഞ്ഞും കള്ളപ്രചാരവേല നടത്തുകയാണെന്നും പിണറായി പറഞ്ഞു. നയതന്ത്ര സ്വര്‍ണകടത്ത് വിവാദം അടക്കം ഇതിന്‍റെ ഭാഗമാണ്. ദേശീയതയുടെ വക്താക്കളാകാന്‍ ബിജെപി ശ്രമിക്കുകയാണ്.  ന്യൂനപക്ഷ വര്‍ഗീയതയും രാജ്യത്ത് ഭീഷണി ഉയര്‍ത്തുന്നു. നിലവില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ത്രാണിയില്ല, ബിജെപിയുടെ റിക്രൂട്ടിങ്ങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയെന്നും പിണറായി വിജയന്‍ ചൂണ്ടികാട്ടി.

ബി വി രാഘവുലു,  എം എ ബേബി തുടങ്ങിയവരും ബാഗേപള്ളിയിലെ പരിപാടിയില്‍ പങ്കെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് ബാഗേപള്ളി. കോണ്‍ഗ്രസ് നേതാവ് എസ് എന്‍ സുബ്ബ റെഡ്ഢിയാണ് ബാഗേപള്ളിയിലെ സിറ്റിങ് എംഎല്‍എ. ദളിത് വിഭാഗവും കര്‍ഷകരും അധികമുള്ള മേഖലയാണ് ആന്ധ്ര കര്‍ണാടക അതിര്‍ത്തി മേഖലയിലുള്ള ബാഗേപള്ളി.നേരത്തെ, ഹിജാബ് നിരോധനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വർഗീയ ഭിന്നിപ്പ് വർധിപ്പിക്കാൻ അധികാരികൾ കൂട്ട് നിന്നെന്നെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങൾ രണ്ടാം പൗരൻ എന്ന ആശയം നടപ്പാക്കുന്നതിന്‍റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നേട്ടത്തിനായി ഭീതിതമായ അന്തരീക്ഷം രാജ്യമാകെ ഉണ്ടാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു.

മുസ്ലീം വിഭാഗത്തെകുറിച്ച് ഭീതിപരത്താൻ ശ്രമിക്കുന്നു. ലൗജിഹാദ് അടക്കം സംഘപരിവാർ പണപ്പുരയിൽ നിന്ന് ഉയരുന്നു. പോപ്പുലർഫ്രണ്ട് എസ്‍ഡിപിഐ ജമാഅത്തെ ഇസ്ലാമിയുടെ നീക്കങ്ങൾ സംഘപരിവാറിന്റെ ഈ നീക്കങ്ങൾക്ക് ഗുണമാകുന്നു. ന്യൂനപക്ഷ വർഗീയതും പരസ്പരപുരകമാകുന്നു. മത വർഗീയ ശക്തികൾ ദേശീയതയുടെ മൂടുപടം അണിയുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.