ലഹരിക്ക് അടിമയായ മകൻ മാതാപിതാക്കളെ കുത്തി ; 

ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴടക്കാൻ വെടിയുതിർത്തു 


കോഴിക്കോട് എരഞ്ഞിപ്പാലത്ത് ലഹരിക്ക് അടിമയായ മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരുക്കേല്‍പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ഭാര്യ ബിജി(48) എന്നിവര്‍ക്കാണ് കുത്തേറ്റത്. അച്ഛനുമായി മകൻ  ഷൈന്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും  കുത്തി. ഇതിനിടയില്‍പ്പെട്ട അമ്മയെയും മകന്‍ കുത്തി.  ഇയാള്‍ കടുത്ത ലഹരിക്ക് അടിമയായിരുന്നു.  


ദമ്പതികള്‍ക്ക് കുത്തേറ്റതറിഞ്ഞ് നാട്ടുകാരാണ് പോലിസില്‍ വിവരമറിയിച്ചത്. പോലീസെത്തിയപ്പോള്‍ ഷൈന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. അക്രമാസക്തമായ ഷൈനിനെ കീഴടക്കാനും മാതാപിതാക്കളെ രക്ഷിക്കാനും രണ്ടു തവണ  പോലീസിന്  ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടി വന്നു. ഇതോടെയാണ് ഷൈന്‍ പൊലീസിന് വഴങ്ങിയത്.


കുത്തേറ്റ രണ്ടുപേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഷാജിയുടെ പരിക്ക് ഗുരുതരമാണ്. ഷൈനിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.  


ലഹരിക്കടിമപ്പെടുമ്പോള്‍ ഏത്‌ കുറ്റകൃത്യം ചെയ്യാനും മടിക്കുന്നില്ല; മോഷണം മുതല്‍ കൊലപാതകം വരെ. മരവിച്ച മനോഭാവമുള്ള ഇവരെ കൗൺസിലിംഗിനും ചികിത്സയ്ക്കും വിധേയമാക്കാനും രക്ഷിതാക്കൾ വിഷമിക്കുന്നു. ലക്ഷ്യബോധമില്ലാതെ ലഹരിക്കടിമപ്പെട്ട്‌ മാനസികവൈകല്യങ്ങളും കുറ്റവാസനകളും നമ്മുടെ കുട്ടികൾക്കിടയിൽ  വളരുന്നത്‌ നമുക്ക് തടഞ്ഞേ മതിയാകൂ. 


നിങ്ങളുടെ അറിവിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വിതരണം ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഞങ്ങളെ 99 95 96 66 66 ഈ നമ്പറിൽ വാട്സ് ആപ്പ് വഴി അറിയിക്കാം. (യോദ്ധാവ്)


#keralapolice