മാലപൊട്ടിക്കാൻ ശ്രമിച്ചെന്ന് ആരോപണം, നാട്ടുകാർ പിന്തുടർന്നു; യുവാവ് ട്രാൻസ്‌ഫോർമറിൽ കയറി


             മാവുങ്കൽ: കാസർകോട് മാവുങ്കലിൽ യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നാട്ടുകാർ പിന്തുടർന്ന ഇതര സംസ്ഥാന തൊഴിലാളി രക്ഷപ്പെടാൻ ട്രാൻസ്ഫോർമറിലേക്ക് ഓടിക്കയറി. മാനസിക അസ്വസ്ഥതയുള്ള വ്യക്തിയായിരുന്നു യുവാവ്.ബിഹാർ സ്വദേശിയാണ് ഇദ്ദേഹം. ശനിയാഴ്ച വൈകിട്ട് നാലരയോടെ മാവുങ്കലിന് സമീപം കല്യാൺ റോഡിലായിരുന്നു സംഭവം.

യുവാവ് ട്രാൻസ്ഫോർമറിലേക്ക് കയറിയതിന് പിന്നാലെ നാട്ടുകാർ കെ.എസ്.ഇ.ബിയിൽ വിവരം അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇത് വലിയ അപകടം ഒഴിവാക്കി. ട്രാൻസ്ഫോർമർ വഴി ഇലക്ട്രിക് ലൈനിലേക്കും യുവാവ് കടന്നിരുന്നു. ഫയർഫോഴ്സും പോലീസും എത്തി മണിക്കൂറികൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് യുവാവിനെ താഴെ ഇറക്കിയത്.


നേരത്തെ, ചന്ദേരയിൽ സമാന സംഭവത്തിൽ യുവാവിനെ മുൻപും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാവിന് മാനസിക അസ്വസ്ഥത ഉണ്ടെന്ന് മനസ്സിലാക്കി മാവുങ്കലിലെ സ്നേഹാലയത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെനിന്നും പുറത്തുകടക്കുകയായിരുന്നു.

ട്രാൻസ്ഫോർമറിനു മുകളിൽനിന്ന് രക്ഷപ്പെടുത്തിയെങ്കിലും പോലീസിനോടും യുവാവ് അക്രമസ്വഭാവം കാണിച്ചു. ശേഷം യുവാവിനെ സ്നേഹാലയത്തിലേക്കു തന്നെ പോലീസ് മാറ്റി. മാലപൊട്ടിച്ചെന്ന് പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.