തീവണ്ടി തട്ടി അമ്മയും കുഞ്ഞും മരിച്ചു.


 30.11.2022


 കൊയിലാണ്ടി കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം തീവണ്ടി തട്ടി അമ്മയും ഒന്നരവയസ്സുകാരിയായ മകളും മരിച്ചു.സില്‍ക്ക് ബസാര്‍ കൊല്ലം വളപ്പില്‍ സുരേഷ്ബാബുവിന്റെ ഭാര്യ പ്രവിത(38),മകള്‍ അനിഷ്‌ക(ഒരു വയസ്)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഡല്‍ഹി ലോക്മാന്യതിലക്-കൊച്ചുവേളി തീവണ്ടിയാണ് തട്ടിയത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് തീവണ്ടി ഒരു മണിക്കൂറോളം നിര്‍ത്തിയിട്ട ശേഷമാണ് ഓട്ടം തുടര്‍ന്നത്.


കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. നടേരി മരുതൂര്‍ എരഞ്ഞോളികണ്ടി താഴകുനി നാരായണന്റെയും സതിയുടെയും മകളാണ് പ്രവിത. മരിച്ച അനിഷ്‌കയെ കൂടാതെ അനാമിക എന്ന മറ്റൊരു മകള്‍ കൂടിയുണ്ട്. അനാമിക ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍: പ്രബീഷ്.

അമ്മയും കുഞ്ഞും മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച്‌ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് കൊയിലാണ്ടി സി.ഐ എന്‍.സുനില്‍ കുമാര്‍ പറഞ്ഞു.