ചൈനയിലും അമേരിക്കയിലും പിടിമുറുക്കി കോവിഡ്; ജാഗ്രതയോടെ ഇന്ത്യ

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


ചൈന, ജപ്പാന്‍, അമേരിക്ക തുടങ്ങി ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കോവിഡിന്റെ ഭീഷണി കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഇതോടൊപ്പം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും  കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരുടെ സ്‌കാനിംഗും കോവിഡ് പരിശോധനയും വിമാനത്താവളങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണയുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന യോഗങ്ങള്‍ നടന്നിരുന്നു. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി രാജ്യത്തുടനീളമുള്ള ആരോഗ്യ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ്, സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. 


കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 201 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സജീവമായ കോവിഡ് കേസുകളുടെ എണ്ണം 3397 ആയി ഉയര്‍ന്നു. കൊറോണ ബാധിതരുടെ എണ്ണം 4.46 കോടിയായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.


*മുംബൈയിലും ജാഗ്രത നിര്‍ദ്ദേശം*


മുംബൈയില്‍, ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (ബിഎംസി) ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ബിഎഫ്.7 വേരിയന്റിന്റെ അപകടസാധ്യത കണക്കിലെടുത്ത് മാസ്‌ക് ധരിക്കാന്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ബിഎംസി അറിയിച്ചു. ആള്‍ക്കൂട്ടങ്ങളില്‍ നിന്നും അകന്ന് നില്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതോടൊപ്പം ഇന്ന് മുതല്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്  അന്താരാഷ്ട്ര യാത്രക്കാരുടെ സാമ്പിളുകള്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റിനായി എടുക്കും. ഈ സാമ്പിളുകള്‍ ജീനോം സീക്വന്‍സിംഗിനായി പൂനെയിലെ ലാബിലേക്ക് അയക്കും.


*ഒഡീഷ സര്‍ക്കാരും നിര്‍ദേശം നല്‍കി*


കോവിഡ് അണുബാധയുടെ അപകടസാധ്യത കണക്കിലെടുത്ത്, ക്രിസ്മസ്-പുതുവത്സര വേളകളില്‍ ആളുകള്‍ മാസ്‌ക് ധരിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. നിലവിലെ കോവിഡ്-19 സാഹചര്യം കണക്കിലെടുത്ത്, ഉന്നതതല യോഗത്തിന് ശേഷമാണ് നിര്‍ദ്ദേശം നല്‍കിയത്. ആളുകള്‍ തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. സാമൂഹിക അകലം പാലിക്കാനും കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ പരിശോധന നടത്താനും നിര്‍ദ്ദേശമുണ്ട്.

,,,,,,,,,,,,,,',,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,