പീഡനത്തിന് ഇരയായ വിദ്യാർഥിനി പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു
08.02.2023
കാസർകോട്: പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. മടിക്കൈ സ്വദേശി എബിൻ ജോസഫിനെയാ(28)ണ് നീലേശ്വരം പോലീസ് പോക്സോ കേസിൽ പിടികൂടിയത്.
പ്രതി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപമുള്ള ഒരു ട്രസ്റ്റിന്‍റെ കീഴിലുള്ള ആംബുലൻസ് ഡ്രൈവറായാണ് ജോലി ചെയുന്നത്. രണ്ടുദിവസം മുമ്പാണ് പെൺകുട്ടി കാഞ്ഞങ്ങാട് അരയിപ്പുഴയിൽചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. പരിസരവാസികളും നാട്ടുകാരും പെൺകുട്ടി പുഴയിൽ ചാടുന്നത് കണ്ടതോടെ രക്ഷപ്പെടുത്തി കരയിൽ എത്തിക്കുകയായിരുന്നു.
ഈ സമയത്താണ് എബിൻ നിരന്തരം ശല്യം ചെയ്യുന്നതായും നിരവധി തവണ പീഡനത്തിന് ഇരയാക്കിയതായും പെൺകുട്ടി നാട്ടുകാരെ അറിയിച്ചത്. ഇതേ തുടർന്ന് ബന്ധുക്കൾ നീലേശ്വരം പോലീസിനെ സമീപിക്കുകയായിരുന്നു. കേ സെടുത്ത പോലീസ് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിൽ വച്ച് ബുധനാഴ്ച പുലർച്ചെ പ്രതിയെ പിടികൂടി.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത വിവരം എബിൻ അറിഞ്ഞിരുന്നില്ല. ചെന്നൈയിലേയ്ക്ക് രോഗിയെ കൊണ്ടുപോയി തിരിച്ചുകൊണ്ടുവന്നശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു എബിൻ. ആംബുലൻസ് മാനേജ്മെന്‍റ് ടീമിന്‍റെ പ്രവർത്തനവും പോലീസിന് സഹായകമായി. അവരാണ് എബിനെ തന്ത്രപൂർവ്വം കാഞ്ഞങ്ങാട് എത്തിച്ചത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ആറുമാസമായി പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നുവെന്ന് എബിൻ പോലീസിനോട് സമ്മതിച്ചു. ഈ സൗഹൃദം മുതലെടുത്ത് പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് പെൺകുട്ടി ഈ ബന്ധം അവസാനിപ്പിക്കാൻ എബിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവാവ് ശല്യം തുടരുകയായിരുന്നു. ഭീഷണി ഭയന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
അറസ്റ്റ് ചെയ്ത എബിനെ തെളിവെടുപ്പിന് ശേഷം ഹോസ്ദുർഗ് കോടതിയിൽ പ്രതിയെ ഹാജരാക്കി. പീഡനത്തിന് ഇരയായ പെൺകുട്ടിയെ കാഞ്ഞങ്ങാട് വൈദ്യ പരിശോധനക്ക് വിധേയമാക്കി. പിന്നീട് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴിയും രേഖപ്പെടുത്തി.

0 അഭിപ്രായങ്ങള്