കാപ്പാ കേസ് പ്രതിയുടെ അമ്മയെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം പത്തനംതിട്ടയിൽ

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



കാപ്പാ കേസ് പ്രതിയുടെ അമ്മയെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പത്തനംതിട്ട ഏനാദിമംഗലത്താണ് സംഭവം. ഒഴുവൻപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജാത(55) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.


ഇന്നലെ അർദ്ധരാത്രിയിലാണ് 15 അംഗസംഘം സൂര്യലാലിന്റെ വീടുകയറി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുജാതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൂര്യലാലും സഹോദരൻ ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരോടുള്ള പ്രതികാരത്തിന്റെ ഭാഗമായിട്ടായിരുന്നു സുജാതയെ ആക്രമിച്ചത്. 


മുഖം തോർത്ത് കൊണ്ട് മറച്ചെത്തിയ അക്രമികൾ സുജാതയുടെ മുഖത്തും തലയിലും കമ്പി വടി കൊണ്ട് അടിച്ചു. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ വാരിയെല്ലുകളും തകർത്തു. വീട്ടുപകരണങ്ങളും സംഘം അടിച്ചുതകർത്തു. കട്ടിൽ ഉൾപ്പെടെയുള്ള സാധനങ്ങൾ കിണറ്റിൽ ഉപേക്ഷിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്. ശനിയാഴ്ച ഏനാത്തുണ്ടായ വഴിത്തർക്കമാണ് കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. 


ഏനാത്ത് സ്വദേശികളും സമീപവാസികളുമായ ശരൺ, സന്ധ്യ എന്നിവർ തമ്മിൽ വഴിത്തർക്കം നിലവിലുണ്ടായിരുന്നു. ശനിയാഴ്ച തർക്കമുണ്ടായപ്പോൾ സന്ധ്യയെ അനുകൂലിച്ച് ചന്ദ്രലാലും സൂര്യലാലും സ്ഥലത്തെത്തി. വളർത്തുനായയുമായാണ് സഹോദരങ്ങൾ സംഭവസ്ഥലത്തെത്തിയത്. ഇതിനിടെ നായ സ്ഥലത്തുണ്ടായിരുന്ന ചിലരെ കടിച്ചുപരിക്കേൽപ്പിച്ചു. ഇതിന്റെ പ്രതികാരമായാണ് വീടുകയറിയുള്ള ആക്രമണമുണ്ടായത്.