രാഹുൽ ഗാന്ധിക്ക് വേണ്ടി സിപിഎം തെരുവിൽ പ്രതിഷേധിക്കും, ഉപതെരഞ്ഞെടുപ്പ് നേരിടാനും തയ്യാർ'; എംവി ഗോവിന്ദൻ

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സിപിഎമ്മും തെരുവിൽ പ്രതിഷേധിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യൂത്ത് കോൺഗ്രസ് നടത്തുന്നത് ചാവേർ സമരമാണ്. ജനാധിപത്യ രീതിയിലാണ് യൂത്ത് കോൺഗ്രസ് സമരം നടത്തേണ്ടതെന്നും  എം.വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണുള്ളത്. രാഹുലിനെതിരായ നടപടിയെ പ്രതിപക്ഷ  നേതാവ് ശക്തമായി വിമർശിച്ചില്ല എന്ന നിരീക്ഷണത്തോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.


അതേസമയം വയനാട് ഉപതെരഞ്ഞെടുപ്പ് നേരിടാൻ ഇടതുപക്ഷം തയ്യാറാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഏത് സാഹചര്യത്തിലും തെരഞ്ഞെടുപ്പിന് സിപിഎം ഒരുക്കമാണ്. എന്നാൽ ഉപതെരഞ്ഞെടുപ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും  എം.വി ഗോവിന്ദൻ വ്യക്തമാക്കി. അയോഗ്യനാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാർത്താ സമ്മേളനം. അന്യായമായി അയോഗ്യനാക്കിയെന്ന വാദമാകും രാഹുൽ ഉയർത്തുക. അതേ സമയം സംസ്ഥാന കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം നടക്കും.ഛത്തീസ്ഘട്ടിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ബി ജെ പി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.


രാഹുല്‍ ഗാന്ധിയെ ഔദ്യോഗിക വസതിയില്‍ നിന്ന് ഉടന്‍ പുറത്താക്കാന്‍ നീക്കം

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



കോടതി വിധിയെ മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധിക്കെതിരെ മിന്നല്‍ വേഗത്തിലുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്രം അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍ നിന്ന് ഉടന്‍ പുറത്താക്കും.


ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ടതിന്റെ പേരില്‍ അദ്ദേഹത്തിന് സര്‍ക്കാര്‍വസതിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിപ്പിക്കുക


ഉത്തരവ് വന്ന തീയതി മുതല്‍ ഒരുമാസത്തിനകം ഡല്‍ഹി തുഗ്ലക്ക് ലെയിനിലെ ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് ഭവന നഗരവികസന മന്ത്രാലയം കത്തുനല്‍കും. ഹൈക്കോടതിയില്‍നിന്ന് ഇളവുലഭിച്ചില്ലെങ്കില്‍ പുറത്താക്കല്‍ നടക്കും.


വയനാട്ടില്‍ നിന്നു ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടശേഷം 2004-ലാണ് രാഹുലിന് ഔദ്യോഗിക വസതി ലഭിച്ചത്. 2020 ജൂലായില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്കു ഡല്‍ഹി ലോധി എസ്റ്റേറ്റില്‍ ഉണ്ടായിരുന്ന ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടിവന്നിരുന്നു. സുരക്ഷ വെട്ടിക്കുറച്ചതിനുപിന്നാലെയായിരുന്നു വീടൊഴിപ്പിച്ചത്


രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള തീരുമാനത്തിന്റെ മിന്നില്‍ വേഗം തുടര്‍ന്നുള്ള നടപടികളിലും ഉണ്ടാവുമെന്നാണു കരുതുന്നത്. വ്യാഴാഴ്ച രാവിലെയാണ് സൂറത്ത് കോടതി രാഹുലിനെതിരേ ശിക്ഷവിധിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രാഹുലിനെ ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയ നടപടിയുമുണ്ടായി.

പാര്‍ലിമെന്റില്‍ അദാനിവിഷയമുയര്‍ത്തി പ്രതിപക്ഷം ബഹളം തുടരുന്നനിതിനെ രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിയിരുന്നു. രണ്ടുമണിക്കൂര്‍ കഴിയുമ്പോഴേക്ക് രാഹുലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഉത്തരവ് പുറത്തുവരുകയും ചെയ്തു

രാഹുലിനെതിരായ നീക്കങ്ങളുടെ വേഗം വയനാട് ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിലേക്കും ഉണ്ടായേക്കുമെന്നാണു കരുതുന്നത്.