അഴിമതിയില്‍ മുങ്ങിയവരെല്ലാം ഒരേവേദിയില്‍ ഒന്നിക്കുന്നു'; പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി


▂▂▂▂▂▂▂▂▂▂▂▂▂▂▂▂


രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയില്‍ മുങ്ങിയവരെല്ലാം ഒരേവേദിയില്‍ ഒന്നിക്കുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുകയാണ് ബിജെപി ചെയ്യുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം മെച്ചപ്പെട്ടതാണെന്നും മോദി പറഞ്ഞു. 



അഴിമതിയെ ചെറുക്കുന്നതില്‍ ബിജെപി കൈവരിച്ച നേട്ടങ്ങളെ കുറിച്ച് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചിറങ്ങിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.

അഴിമതിക്കെതിരേ നടപടിയെടുക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തുന്നു. നടപടികള്‍ നിര്‍ത്തരുതെന്നാണ് ജനങ്ങള്‍ പറയുന്നത്. തെറ്റായ ആരോപണങ്ങള്‍ കേട്ട് നടപടി നിര്‍ത്തില്ല. ദേശവിരുദ്ധ ശക്തികള്‍ രാജ്യത്തിനകത്തും പുറത്തും ഒന്നിക്കുന്നുവെന്നും മോദി പറഞ്ഞു.


കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമം വഴി അഴിമതിക്കാരുടെ വേരുകള്‍ ഇളക്കിവിട്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ 5,000 കോടിയുടെ കള്ളപ്പണം മാത്രമാണ് കണ്ടുകെട്ടിയിരുന്നത്. എന്നാല്‍ ബിജെപി ഭരണത്തിന് കീഴില്‍ പത്തുലക്ഷം കോടിയുടെ കള്ളപ്പണമാണ് കണ്ടുകെട്ടിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയ 20,000 പേരെ തങ്ങള്‍ പിടികൂടിയെന്നും നരേന്ദ്രമോദി പറഞ്ഞു.