മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും പാര്‍ട്ടി വിട്ടു; കര്‍ണാടകത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി


▂▂▂▂▂▂▂▂▂▂▂▂▂▂▂▂

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കര്‍ണാടകയില്‍ ബിജെപിക്ക് വന്‍ പ്രതിസന്ധിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്‌. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ ജഗദീഷ് ഷെട്ടാര്‍ ശനിയാഴ്ച പാര്‍ട്ടി വിട്ടു. 

ബിജെപിയുടെ രണ്ടാം ഘട്ട പട്ടികയിലും ഷെട്ടാറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. സീറ്റ് ലഭിക്കാനിടയില്ലെന്ന് തിരിച്ചറിഞ്ഞാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം ഷെട്ടാര്‍ പ്രഖ്യാപിച്ചത്‌. എന്നാല്‍ ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.


ഭാരിച്ച ഹൃദയത്തോടെയാണ് പാര്‍ട്ടി വിടുന്നതെന്ന് ഷെട്ടാര്‍ പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടിയെ വളര്‍ത്തിയതും കെട്ടിപ്പടുത്തതും താനാണ്. എന്നാല്‍ ചില നേതാക്കള്‍ രാജിവെക്കാനുള്ള

സാഹചര്യം സൃഷ്ടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ക്ക് ജഗദീഷ് ഷെട്ടാറിനെ മനസ്സിലായിട്ടില്ല. അവഗണിച്ച് അപമാനിച്ചു. നിശബ്ദനായി ഒതുങ്ങാതെ പോരാടാനാണ് തീരുമാനം. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരരംഗത്തിറങ്ങുമെന്നും ഷെട്ടാര്‍ പറഞ്ഞു.


സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡെ കഗേരിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്. നിയമസഭാംഗത്വവും രാജിവെക്കുകയാണെന്നും രാജിക്കത്ത് നേരിട്ട് സ്പീക്കര്‍ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ബസവരജ് ബൊമ്മ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു രാജിപ്രഖ്യാപനം. ഹൂബ്ലി-ധര്‍വാഡ് സെന്‍ട്രല്‍ സീറ്റില്‍ നിന്നും വീണ്ടും ജനവിധി തേടാനാണ് അദ്ദേഹം ശ്രമിച്ചത്.ആറ് തവണ എംഎല്‍എ, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍, മുഖ്യമന്ത്രി എന്നീ നിലകളില്‍ സംസ്ഥാനത്ത് സ്വാധീനമുള്ള ലിംഗായത്ത് നേതാവാണ് ഷെട്ടാര്‍. മുന്‍ ഉപമുഖ്യമന്ത്രി സാവഡി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേക്കേറിയതിന് പിന്നാലെ ഷെട്ടാര്‍ കൂടി പാര്‍ട്ടി വിടുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.


കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ മറുകണ്ടം ചാടിയെത്തിയ മഹേഷ് കുമ്മത്തള്ളിയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് സാവഡി പാര്‍ട്ടി വിട്ടത്. സ്വതന്ത്രനായി മത്സരിക്കുമോ അതോ ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്‌


തനിക്ക് സീറ്റ് നിഷേധിക്കുന്നത് കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ വലിയ നഷ്ടമുണ്ടാക്കുമെന്ന് ഷെട്ടാര്‍ ഓര്‍മപ്പെടുത്തി. 20 മുതല്‍ 25 സീറ്റുകളില്‍ ഇതിന്റെ പ്രത്യാഘാതം ഉടന്‍ വ്യക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


മേയ് 10-നാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്. മേയ് 13-നാണ് വോട്ടെണ്ണല്‍ നിശ്ചയിച്ചിരിക്കുന്നത്.