മകന്റെ തീരുമാനം വേദനയുണ്ടാക്കി; അവസാന ശ്വാസം വരെ ബിജെപിക്കെതിരെ ശബ്ദമുയർത്തും: എകെ ആന്റണി

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് ചേർന്ന തീരുമാനം വേദനയുണ്ടാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ബിജെപിയിൽ ചേരാനുള്ള മകന്റെ തീരുമാനം തെറ്റായെന്ന് പറഞ്ഞ എകെ ആന്റണി അനിൽ ആന്റണിയെ പൂർണമായും തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിനു മുന്നിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

താൻ എന്നും നെഹ്രു കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞ എകെ ആന്റണി അവസാന ശ്വാസം വരെ ബിജെപിയുടെ വിനാശകരമായ നയത്തിനെതിരെ ശബ്ദം ഉയർത്തുമെന്നും പറഞ്ഞു. രാജ്യത്തിന്റെ ആണിക്കല്ല് ബഹുസ്വരതയും മതേതരത്വവുമാണ്. എന്നാൽ 2019 ന് ശേഷം എല്ലാ മേഖലയിലും ബിജെപി ഏകത്വം അടിച്ചേൽപ്പിക്കുകയാണ്.മകന്റെ ബിജെപി പ്രവേശനം ആപത്കരമായ തീരുമാനമാണ്. അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചക്കും ഒരു ചോദ്യോത്തരത്തിനും ഇനിയില്ലെന്നും വികാരാധീനനായി ആന്റണി പറഞ്ഞു.

ഇന്ന് ഉച്ചകഴിഞ്ഞാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അനിൽ ആന്റണി അംഗത്വം സ്വീകരിച്ചത്.

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായും എഐസിസി സോഷ്യൽ മീഡിയ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെല്ലിലും അനിൽ ആന്റണി പ്രവർത്തിച്ചിരുന്നു. മകന്റെ ബിജെപി പ്രവേശനത്തിനു പിന്നാലെയാണ് ആന്റണി മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയത്.

????? '????????????????

ആന്റണിയുടെ മകന്‍ പകലും രാത്രിയും ബിജെപിയായി: എം വി ഗോവിന്ദന്‍

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



ആന്റണി നിസഹായന്‍ എന്നാല്‍ കോണ്‍ഗ്രസ് നിസഹായന്‍ എന്നാണ് അര്‍ഥമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അനില്‍ ആന്റണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം ജനാധിപത്യ ഇന്ത്യക്കും കേരളത്തിനും അപമാനകരമായ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനില്‍ ആന്റണിയുടെ മാറ്റം ബിജെപി വലിയ പ്രചാരണമാക്കുന്നു.ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും എം വി ഗോവിന്ദന്‍  പറഞ്ഞു.


കുറച്ച് നാളുകളായി അനില്‍ ആന്റണി രാഹുലിനും കോണ്‍ഗ്രസിനും എതിരായി വിമര്‍ശനം ഉന്നയിക്കുന്നു. കോണ്‍ഗ്രസിന്റേത് അധമ സംസ്‌കാരമാണെന്ന് വരെ അനില്‍ ആന്റണി പറഞ്ഞു. എന്നാല്‍ ആ ഘട്ടത്തിലൊന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആരും പ്രതികരിച്ചില്ല 


തനിക്ക് തോന്നിയാല്‍ ബിജെപിയില്‍ പോകും എന്ന് പറഞ്ഞയാളാണ് കെ സുധാകരന്‍. അതിന് ശേഷം സുധാകരന്‍ കെപിസിസി പ്രസിഡന്റായി. അതിന് ശേഷവും സുധാകരന്‍ ആര്‍എസ്എസ് അനുകൂല പ്രസ്താവന നടത്തി. എന്നാല്‍ അപ്പോഴൊന്നും ഹൈക്കമാന്റ് അതിനെ എതിര്‍ക്കാന്‍ തയ്യാറായില്ല. 


പകല്‍ കോണ്‍ഗ്രസും രാത്രിയില്‍ ബിജെപിയും ആയവര്‍ പാര്‍ട്ടിയില്‍ വേണ്ടെന്ന് പറഞ്ഞത് ആന്റണിയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ തന്നെ പകലും രാത്രിയും ബിജെപിയായി .കോണ്‍ഗ്രസുകാര്‍ക്ക് ബിജെപിയില്‍ പോകാന്‍ അതിര്‍വരമ്പുകള്‍ ഇല്ലാതായിരിക്കുകയാണ്. ഇരു പാര്‍ട്ടികളുടെയും നിലപാടുകള്‍ ഒന്നായതുകൊണ്ടാണ് എളുപ്പം പാര്‍ട്ടി മാറാന്‍ കഴിയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.