31 ന് ഷാരൂഖ് സൈഫി എന്ന യുവാവിനെ കാണാതായി', വിവരത്തിന് പിന്നാലെ ദില്ലിയിലും പരിശോധന; വീട്ടിലെത്തി കേരള പൊലീസ്

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


കോഴിക്കോട് എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിൽ ദില്ലിയിലും പൊലീസ് പരിശോധന. കഴിഞ്ഞ മാസം 31 ന് ഷാരൂഖ് സൈഫി എന്ന യുവാവിനെ ദില്ലിയിൽ കാണാതായിരുന്നു എന്ന വിവരത്തെ തുടർന്നാണ് കേരള പൊലീസ് എ ടി എസ് വിഭാഗം പരിശോധന നടത്തിയത്. ഇയാളുടെ വീട്ടിലെത്തിയ എ ടി എസ് മൂന്നംഗ സംഘത്തിനൊപ്പം ദില്ലി പൊലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.


ദില്ലി ഷെഹീൻ ബാഗിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. കേരളത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് പുറത്തുവരുന്ന സൂചന. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.അതേസമയം എലത്തൂർ തീവണ്ടി ആക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസിയും അന്വേഷിക്കാൻ സാധ്യത കൂടുകയാണ്. ആക്രമണത്തെക്കുറിച്ച് എൻ ഐ എ സംഘം പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള സംഘം കണ്ണൂരിലെത്തി അക്രമം നടന്ന ബോഗികൾ പരിശോധിച്ചു. തീവണ്ടി യാത്രക്കാരെ കൂട്ടത്തോടെ തീകൊളുത്താൻ ശ്രമിച്ച സംഭവം കേരളത്തിൽ ആദ്യമായാണ്. കുറ്റകൃത്യത്തിൽ ഏതെങ്കിലും തരത്തിലുള്ള രാജ്യ വിരുദ്ധ ശക്തികൾക്ക് പങ്കുണ്ടോ എന്ന പരിശോധനയാണ് എൻ ഐ എ നടത്തുന്നത്. കണ്ണൂരിൽ എത്തിയ സംഘം അക്രമം നടന്ന ബോഗികളിൽ പരിശോധന നടത്തി. എൻ എ എ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. എലത്തൂരിലേത് ആസൂത്രിത ആക്രമണമാണെന്ന ആക്ഷേപം നിലവിൽ ഉയർന്നിട്ടുണ്ട്. എന്നാലിക്കാര്യം പൊലീസോ എൻ എ എയോ സ്ഥിരീകരിച്ചിട്ടില്ല.


അതിനിടെ ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. മതസ്പർദ്ധ ജനിപ്പിക്കുന്നതടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

എലത്തൂർ തീവെപ്പ് കേസ് പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ


എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ. കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.


പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഉന്നത വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരം പ്രതി പിടിയിലായി എന്ന് തന്നെയാണ്.

മുഖം മുഴുവൻ പൊള്ളലേറ്റ പാടുകളുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തി, മരുന്ന് പുരട്ടുന്നതിനിടയിൽ എടിഎസിൻ്റെ കടന്നുവരവ്, തുടർന്ന് ഇറങ്ങിയോടാൻ ശ്രമം, പിന്നാലെ പാഞ്ഞ് തൂക്കിയെടുത്ത് എടിഎസ്: പ്രതിയെ പിടികൂടിയത് മുംബെെ പൊലീസിൻ്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ്


എലത്തൂരിൽ ട്രെയിനില്‍ തീ വെച്ച സംഭവത്തിൽ പ്രതി ഉത്തർപ്രദേശ് സ്വദേശി ഷഹറുഖ് സെയ്‌ഫി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. മഹാരാഷ്ട്രയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ നിലവിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൻ്റെ കസ്റ്റഡിയിലാണെന്നാണ് സൂചന. പ്രതിയുടെ ചിത്രം തീവ്രവാദ വിരുദ്ധ സ്ക്വാഡ് പുറത്തു വിട്ടു.


മുഖം മുഴുവൻ തീപ്പൊള്ളലേറ്റ നിലയിലാണ് പ്രതിയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. മഹാരാഷ്ട്ര രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് ഇറങ്ങിയോടാൻ ശ്രമിക്കവേയാണ് പിടിയിലായത്. 


കേസുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള നാല് പൊലീസ് ഉദ്യോഗസ്ഥർ ഡൽഹിയിലേയ്ക്ക് തിരിക്കുകയും ചെയ്തു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എന്നിവരും ഡൽഹിയിലും ഉത്തർപ്രദേശിലെ നോയിഡയിലും അന്വേഷണം നടത്തിവരികയായിരുന്നു. മുംബെെ പൊലീസിൻ്റെ ഭാഗമായ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ ലക്ഷ്യം എന്തായിരുന്നു, പിന്നിലുള്ള ശക്കികൾ ആരായിരുന്നു എന്നൊക്കെയുള്ള വിവരങ്ങൾ പുറത്തു വരാനുണ്ട്. ഇക്കാര്യങ്ങൾക്ക് ഉടൻതന്നെ ഉത്തരമാകുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. 


ഞായറാഴ്ച രാത്രി ഒന്‍പത് മണിക്കാണ് ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മറ്റൊരു കോച്ചില്‍ നിന്നാണ് ഇയാള്‍ ഡി1ലെത്തിയതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ട്രെയിന്‍ കോരപ്പുഴ എത്തിയപ്പോഴാണ് ചുവന്ന കള്ളി ഷര്‍ട്ട് ധരിച്ച യുവാവ് ഡി വണ്‍ കോച്ചിലേക്ക് കയറിയതെന്നാണ് വിവരം. ട്രെയിന്‍ കോരപ്പുഴ പാലം കടക്കുന്നതിനിടെയായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. രണ്ട് കുപ്പി പെട്രോള്‍ ഇയാളുടെ കയ്യിലുണ്ടായിരുന്നുവെന്നും ഇതില്‍ ഒരു കുപ്പി തുറന്ന് വീശിയൊഴിക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സമീപത്തുണ്ടായിരുന്നവരുടെ ദേഹത്ത് ഇന്ധനം പടര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാര്‍ മനസ്സിലാകും മുന്‍പ് ഇയാള്‍ തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്ന സമയത്ത് അക്രമിയുടെ കാലിനും പൊള്ളലേറ്റിരിന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. 


അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ ഫോറന്‍സിക് സംഘം വിശദമായി പരിശോധിച്ചിരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കില്‍ നിന്നുമാണ് കണ്ടെത്തിയത്. ട്രാക്കില്‍ മൃതദേഹം കണ്ടെടുത്തതിന് സമീപത്തു നിന്നാണ് ബാഗ് കിട്ടിയത്. ട്രാക്കില്‍നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളാണുള്ളതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഈ ബുക്കില്‍ തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് കുറിച്ചിരിക്കുന്നത്. കാര്‍പ്പന്റര്‍ എന്ന വാക്കും കുറിപ്പിലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.

അതേസമയം കേരളത്തിലെ നാലു സ്ഥലങ്ങളുടെയും തമിഴ്‌നാട്ടിലെ രണ്ടു സ്ഥലങ്ങളുടെയും പേരുകള്‍ കൂടാതെ ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ള നാലു പേരുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ടുപേരുകളും വലിയ ദുരൂഹതയാണ് ഉയര്‍ത്തുന്നത്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം എന്നഐ സ്ഥലങ്ങളാണ് കേരളത്തിലേതായിട്ടുള്ളത്. ഈ നാലു സ്ഥലവും തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നതും. അതുപോലെ തമിഴ്‌നാട്ടില്‍ നിന്നുള്ള കുളച്ചല്‍, കന്യാകുമാരി എന്നീ സ്ഥലങ്ങളും ഡയറിയില്‍ ഇടംപിടിച്ചിട്ടുണ്ട്.


ഈ ആറു സ്ഥലങ്ങളുടെയും പൊതുവായ പ്രത്യേകതയെന്തെന്നാല്‍ ഇവ കടലിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണെന്നുള്ളതാണ്. ഈ രീതിയിലാണ് അന്വേഷണ സംഘം ഇക്കാര്യത്തെ വിലയിരുത്തുന്നതെന്നാണ് സൂചനകള്‍. അക്രമി ഈ പേരുകള്‍ എന്ത് ഉദ്ദേശ്യത്തിലാണ് ഡയറിയില്‍ എഴുതിയതെന്ന് വ്യക്തമല്ല. ഇതുവരെ ട്രെയിന്‍ ആക്രമിച്ച അക്രമിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. ബാഗില്‍ നിന്ന് ഒരു കുപ്പി പെട്രോള്‍, മൊബൈല്‍ ഫോണ്‍, കണ്ണട, പഴ്സ്, ബ്രൗണ്‍ നിറമുള്ള ടീഷര്‍ട്ട്, ട്രാക്ക് പാന്റ്, ഓവര്‍കോട്ട്, ഭക്ഷണമടങ്ങിയ ചോറ്റുപാത്രം, ലഘുഭക്ഷണ പാക്കറ്റ്, മിഠായി, പേന, ആണികള്‍ തുടങ്ങിയവയാണ് കണ്ടെടുത്തിട്ടുള്ളത്.


അതേസമയം പൊലീസിന് ലഭിച്ച ലഘുലേഖകളിലും വിശദമായ പരിശോധന നടക്കുകയാണ്. തീവ്രവാദ, മാവോയിസ്റ്റ് ബന്ധം അക്രമത്തിനുണ്ടോയെന്നും അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി പരിശോധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം കേന്ദ്രസര്‍ക്കാരും ഗൗരവമായാണ് എടുത്തിട്ടുള്ളത്. നേരത്തെ പൊലീസ് പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങള്‍ അക്രമിയടേതല്ലെന്ന് വ്യക്തമായിരുന്നു. ദൃശ്യങ്ങള്‍ നാട്ടുകാരൻ്റേതായിരുന്നു. ട്രെയിനില്‍ തീവെച്ച ശേഷം അക്രമി റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്.ഇയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത് എന്നതിനാലാണ്ആക്രമണം ആസൂത്രിതമാണോയെന്ന സംശയം ജനിപ്പിച്ചത്. എന്നാല്‍ സിസി ടിവി ദൃശ്യങ്ങളിലുള്ള ആള്‍ പ്രതിയല്ലെന്ന വിവരങ്ങളാണ് പുറത്തു വന്നത്.


അക്രമത്തില്‍ തുടര്‍ന്ന് മൂന്നു പേരാണ് മരിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്‌മത്ത് (45), റഹ്‌മത്തിന്റെ സഹോദരിയുടെ മകള്‍ സഹറ, നൗഫിക് എന്നിവരാണ് മരിച്ചത്. കോരപ്പുഴ പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ തീ വെച്ചപ്പോള്‍ പരിഭ്രാന്തരായി ഇവര്‍ താഴേക്ക് ചാടിയതാണെന്നാണ് സംശയിക്കുന്നത്. ആക്രമണത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേര്‍ ചികിത്സയിലാണ്. അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അക്രമിയുടെ കാലിനും പൊള്ളലേറ്റതായി ദൃക്സാക്ഷി പറഞ്ഞു. തീയിട്ടശേഷം ചങ്ങലെ വലിച്ച് ട്രെയിന്‍ നിര്‍ത്തി അക്രമി ഇറങ്ങി ഓടുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി.