സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് ആതിരയുടെ ആത്മഹത്യ ; പ്രതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി.:-

കോട്ടയം: സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപം നേരിട്ടതിനെ തുടര്‍ന്ന് കോട്ടയം കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനി ആതിര ജീവനൊടുക്കിയ കേസിലെ പ്രതി ആതിരയുടെ മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരനെ ലോഡ്ജില്‍ മരിച്ച  നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണ്‍ വിദ്യാധരനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മെയ്  രണ്ടിനാണ് രാകേഷ് കുമാര്‍ പെരിന്തല്‍മണ്ണ എന്ന പേരില്‍ അരുണ്‍ വിദ്യാധരന്‍ ലോഡ്ജില്‍ മുറിയെടുത്തത്. മുറി തുറക്കാതായതോടെ ജീവനക്കാര്‍ പൊലീസ് സഹായത്തോടെ പരിശോധിച്ചപ്പോഴാണ് റൂമില്‍ നിന്നും ഐഡി കാര്‍ഡ് കണ്ടെത്തിയത്. വോട്ടര്‍ ഐഡി കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സുമാണ് മുറിയില്‍ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല.അരുണ്‍ അപകീര്‍ത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്നാണ് ആതിര ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ തന്നെ പൊലീസ് അരുണിനായി അന്വേഷണം തുടങ്ങിയിരുന്നെങ്കിലും ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.