ലൈംഗികാരോപണം; 'അമ്മ' ജനറൽ സെക്രട്ടറി നടൻ സിദ്ദിഖും ,രൻ ജ്ഞിത്തും സ്ഥാനം രാജി വെച്ചു :-



കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു. നടനെതിരെ യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ്‌ രാജി.


അമ്മ' പ്രസിഡൻ്റ് മോഹന്‍ലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചു. വർഷങ്ങൾക്കു മുൻപ്‌ സിദ്ദിഖ് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി യുവനടി രംഗത്തെത്തിയിരുന്നു. സിനിമയിൽ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പറഞ്ഞത്‌. മുൻപ്‌ ഇതു പറഞ്ഞപ്പോൾ ആരും ഒപ്പംനിന്നില്ലെന്നും വളഞ്ഞിട്ടാക്രമിച്ചെന്നും നടി പറഞ്ഞിരുന്നു.


യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിൽ പ്രതികരണവുമായി സിദ്ദിഖ്. ആരോപണം ഉയർന്ന സാഹചര്യത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് സിദ്ദിഖ്  പ്രതികരിച്ചു.


'എനിക്കെതിരെ ആരോപണം വന്നിരിക്കുന്ന സാഹചര്യത്തിൽ ഞാൻ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് ഉത്തമ ബോധമുണ്ട്. ഞാൻ സ്വമേധയാ പ്രസി‍ഡൻ്റിനെ രാജി അറിയിക്കുകയായിരുന്നു. ആരോപണങ്ങളോട് പിന്നാലെ പ്രതികരിക്കും', സിദ്ദിഖ് പറഞ്ഞു.

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന ര‍ഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.


സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സർക്കാർ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇടതു മുന്നണിയിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ പിന്തുണയ്ക്കുകയാണു ചെയ്തത്. വിമർശനം കടുത്തതോടെ സർക്കാർ കേന്ദ്രങ്ങൾ രഞ്ജിത്തുമായി സംസാരിച്ചു. പിന്നാലെ രാജിസന്നദ്ധത രഞ്ജിത്ത് അവരെ അറിയിച്ചു. സിദ്ധിഖ് രാജിവച്ചതോടെ രഞ്ജിത്തും രാജിക്കത്തു സർക്കാരിനു കൈമാറി. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടും രഞ്ജിത്തിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. ചലച്ചിത്രമേള ഡിസംബറിൽ ആരംഭിക്കാനിരിക്കെയാണു രഞ്ജിത്തിന്റെ രാജി.



'