നടൻ ടി പി മാധവൻ അന്തരിച്ചു;
09-10-2024
കൊല്ലം: സിനിമാ നടൻ ടി പി മാധവൻ അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വെന്റിലേറ്ററിൽ കഴിയവേ ആയിരുന്നു മരണം.
വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1994 മുതല്‍ 1997 വരെ താര സംഘടനയായ അമ്മയുടെ ജനറല്‍-സെക്രട്ടറിയും ,2000 മുതല്‍ 2006 വരെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. അക്കല്‍ദാമ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തായിരുന്നു സിനിമ ജീവിതം ആരംഭിച്ചത്. 1975-ൽ റിലീസായ രാഗം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി. രാഗം എന്ന സിനിമയക്ക് ശേഷം മലയാളത്തില്‍ സ്ഥിര സാന്നിധ്യമായ അദ്ദേം ആദ്യം വില്ലൻ വേഷങ്ങളിലായിരുന്നു തിളങ്ങിയത്. പിന്നീട് കോമഡി റോളുകളും പിന്നീട് സ്വഭാവ വേഷങ്ങളും ചെയ്തു. സിനിമകൾക്കൊപ്പം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു.
തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ് ഇദ്ദേഹത്തെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു. പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍ പി പിള്ളയുടെ മകനാണ് ടി പി മാധവന്‍. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. ബോളിവുഡ് സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്.


0 അഭിപ്രായങ്ങള്‍