.



സുരേഷ് ഗോപി വാനരൻമാരെന്നുവിളിച്ചത് തൃശ്ശൂരിലെ വോട്ടര്‍മാരെയാണെങ്കില്‍ അടുത്തതവണ മറുപടികിട്ടും- കെ.മുരളീധരൻ :-


കോഴിക്കോട്: തൃശ്ശൂരിലെ വോട്ടർമാരെയാണ് സുരേഷ് ഗോപി വാനരൻമാർ എന്ന് ഉദ്ദേശിച്ചതെങ്കില്‍ അതിന് അടുത്തതവണ വോട്ടർമാർ മറുപടി പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.

മുരളീധരൻ. ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ വാനരന്മാരാക്കുന്നത് കേരളത്തിന് യോജിക്കുന്നതല്ല. വ്യാജ വോട്ടർമാരെവെച്ച്‌ ജയിച്ച എംപിയാണ് സുരേഷ് ഗോപി. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിയായല്ല സുരേഷ് ഗോപിയെ കാണുന്നത്. ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് സുരേഷ് ഗോപിയാണ്. സഹോദരന്റെ ഇരട്ട വോട്ട് ക്രിമിനല്‍ കുറ്റമാണെന്നും കെ. മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.


തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താസമ്മേളനം ജെ.പി. നഡ്ഡയുടെയും അമിത് ഷായുടെയും മറുപടി പോലെയാണ്. അതൊരു രാഷ്ട്രീയ പ്രസംഗമായിരുന്നു. രാഹുല്‍ ഗാന്ധിയോട് മാപ്പ് ആവശ്യപ്പെടുന്ന കമ്മീഷൻ എന്തുകൊണ്ട് അനുരാഗ് ഠാക്കൂറിനോട് മാപ്പ് ആവശ്യപ്പെടുന്നില്ലെന്നും മുരളീധരൻ ചോദിച്ചു.


കേരളത്തിലെ സർക്കാരിന് വികസനവും കമ്മീഷനും എന്ന നയമാണ്. രാജേഷ് കൃഷണയ്ക്ക് എതിരായ ആരോപണങ്ങളില്‍ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിക്കണം, അതില്‍ അന്വേഷണം വേണം. അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ഇതിനെതിരെ കുരിശുയുദ്ധം നടത്തിയേനെയെന്നും കെ. മുരളീധരൻ പറഞ്ഞു.


എം.പിമാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പാടില്ലെന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തീരുമാനം. നിലവില്‍ ചർച്ചകള്‍ ആരംഭിച്ചിട്ടില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ ജമാഅത്തെയുടെ വോട്ടുകള്‍ വേണോ എന്നത് ഇപ്പോള്‍ പറയേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു ,