നന്മണ്ട : തലങ്ങും വിലങ്ങും അടിയുമായി നന്മണ്ട കുന്നത്തെരുവിലെ പണ്ടാട്ടിവരവ് ആഘോഷമായി.
നന്മണ്ട കുന്നത്തെരു, ബാലുശ്ശേരി പൊന്ന രം തെരു
എന്നീ രണ്ട് പത്മശാലിയ തെരുവുകളിലെയും ഗണപതി ക്ഷേത്രനടയിൽ വിഷുനാളിലെ ആഘോഷമാണ് പണ്ടാട്ടിത്തല്ല്. വാഴച്ചപ്പ് കൊണ്ടുള്ള വേഷവും വെള്ളിരിക്ക കമ്മലും ചകിരി മീശയും വാഴയില കൊണ്ടുള്ള കിരീടവും ചൂടി കൈയിൽ വാഴക്കണയുമായി ആൾക്കൂട്ടത്തിലേക്ക് ഓടിക്കയറി പൊതിരെ തല്ലുന്ന പണ്ടാട്ടിവരവ് കാണാൻ ക്ഷേത്രാങ്കണത്തിൽ തെരുവുകളിലെ കുടുംബങ്ങളെല്ലാം ഒത്തുകൂടും. 'ഇതപോയ് പണ്ടാട്ടി' എന്ന് വിളിച്ചുകൊണ്ടാണ് പണ്ടാട്ടികളുടെ പിന്നാലെ അടിവാങ്ങാനായി ആളുകളെത്തുന്നത്. കുട്ടികളാണ് പണ്ടാട്ടി വേഷം കെട്ടുക. ഇവരെ നിയന്ത്രിക്കാനായി ഒരു മൂപ്പനും കൂടെയുണ്ടാകും. മൂപ്പന്റെ കൈയിൽ ചാക്കും ഉണ്ടാകും. തെരുവുകളിലെ ഓരോ വീട്ടിലും കയറിയിറങ്ങുന്ന പണ്ടാട്ടികളെ നിലവിളക്ക് കത്തിച്ച് അപ്പവും
ചക്കയും മാങ്ങയും വെള്ളരിയും തേങ്ങയും നൽകിയാണ് വീട്ടുകാർ സ്വീകരിക്കുക. ഇവയെല്ലാം മൂപ്പന്റെ ചാക്കിലേക്കു നിക്ഷേപിക്കുകയും ചെയ്യും. എല്ലാ ഗൃഹങ്ങളും സന്ദർശിച്ച ശേഷമാണ് ക്ഷേത്രത്തിൽ തിരിച്ചെത്തുക. പണ്ടാട്ടികളുടെ ഒരടിയെങ്കിലും വാങ്ങണമെന്നാണ് വിശ്വാസം. പിടിച്ചുവെച്ച് അടി കൊടുക്കുന്ന രീതിയുമുണ്ട്. കുട്ടികളും മുതിർന്നവരുമെല്ലാം ആരവത്തോടെ പങ്കെടുക്കുന്ന പണ്ടാട്ടിവരവിന്റെ സമാപനം പടക്കം പൊട്ടിച്ചാണ് അവസാനിപ്പിക്കുക. ശിവപാർവതിമാർ വേഷപ്രച്ഛന്നരായി വീടുകളിൽ ക്ഷേമാന്വേഷണത്തിനായി എത്തുന്നു എന്നതാണ് സങ്കൽപം. അനുചരന്മാരോടൊപ്പം ശിവൻ, പാർവതി, സഹായി എന്നിങ്ങനെ മൂന്നു പേരാണ് പണ്ടാട്ടി ആഘോഷത്തിൽ പ്രധാനം. വർഷങ്ങളായി ആചരിച്ചുവരുന്ന പണ്ടാട്ടി വരവ് ഓരോ തെരുവിലും വ്യത്യസ്ത പേരുകളായും അറിയപ്പെടുന്നുണ്ട്. ചപ്പകെട്ട്, ചോയി കെട്ട്, യോഗി പുറപ്പാട് എന്നൊക്കെയുള്ള പേരുകൾ ജില്ലയിൽതന്നെ തെക്കും വടക്കും ഭാഗങ്ങളിലായും ആഘോഷിക്കുന്നുണ്ട്.

0 അഭിപ്രായങ്ങള്