മുസ്ലിം ഇതര പൗരത്വ അപേക്ഷ; സിഎഎ നടപ്പാക്കാന്‍ കേന്ദ്രത്തില്‍ പിന്‍വാതില്‍ ഒരുക്കം: സീതാറാം യെച്ചൂരി




ആഭ്യന്തര മന്ത്രാലയത്തിന്റെ മുസ്ലിം ഇതര പൗരത്വ അപേക്ഷയ്ക്ക് എതിരെ സിപിഐഎം. പിന്‍വാതില്‍ വഴി പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. സുപ്രിംകോടതി ഇടപെട്ട് ഈ നീക്കം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



നിലവില്‍ നിയമത്തിനുള്ള ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. നിയമം നടപ്പിലാക്കാനുള്ള വിജ്ഞാപനവും ഇറക്കിയിട്ടില്ലെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. സിഎഎ സംബന്ധിച്ച വിവിധ പരാതികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. അതിനാല്‍ കോടതി ഇക്കാര്യത്തില്‍ ഇടപെടണമെന്നും യെച്ചൂരി.



ഇന്നലെയാണ് മുസ്ലിം ഇതര വിഭാഗക്കാരില്‍ നിന്ന് കേന്ദ്രം അപേക്ഷ ക്ഷണിച്ചത്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്‌സി വിഭാഗത്തില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.


അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവര്‍ക്കുമാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരം. 1955ലെ പൗരത്വ നിയമത്തെ പിന്‍പറ്റി 2009ല്‍ തയാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയിലെത്തിയവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.