,


, സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍: കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രിയുടെ നിര്ദേശം

☯︎▬▬▬▬▬▬▬▬☯︎                                                    

     26-JUNE-2021

  ☯︎▬▬▬▬▬▬▬▬☯︎


സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. കുറ്റവാളികള്‍ക്കെതിരേ ശിക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പോലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടന, ശിലാസ്ഥാപന ചടങ്ങ് ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 


'സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടുത്തിടെയായി വീണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിയമം മൂലം നിരോധിക്കപ്പെട്ട നാട്ടില്‍ ഈ സാമൂഹിക വിപത്തിന്റെ പേരില്‍ നമ്മുടെ പെണ്‍കുട്ടികള്‍ ജീവിതം ഹോമിക്കപ്പെടുന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇത് ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പുതിയ ചില പദ്ധതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നതിന് പോലീസിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥരുടെയും ആത്മാര്‍ഥമായ സഹകരണം ആവശ്യമാണ്. 


ഏതെങ്കിലും ഒരുപ്രദേശത്ത് പോലീസിന്റെ അടുത്ത് പോയി പരാതിപ്പെടാന്‍ സ്ത്രീകള്‍ പ്രയാസപ്പെടുന്നുവെങ്കില്‍ അങ്ങോട്ട് ചെന്ന് പരാതി സ്വീകരിക്കാൻ സൗകര്യം ഉണ്ടാക്കണം. അതിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ എത്തണമെന്നും പരാതികള്‍ സ്വീകരിക്കണമെന്നും പറഞ്ഞിരുന്നു. സ്ത്രീകളുടെ പ്രത്യേക സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ടാണ് പിങ്ക് പോലീസ് സംവിധാനം വലിയതോതില്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. പോലീസിനെ സമീപിക്കുമ്പോള്‍ സൗഹാര്‍ദപരമായി പെരുമാറുന്നതിനും അവര്‍ക്ക് പിന്തുണ നല്‍കുന്നതിനുവേണ്ടിയുമാണ്  പിആര്‍ ഉണ്ടാകണം എന്നുപറഞ്ഞതെ'ന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 


ഇത്തരം ദാരുണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട ഒരു നാടായി മാറേണ്ടതല്ല കേരളം. ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ സമൂഹത്തിന് അതിന്റേതായ ഉത്തരവാദിത്തമുണ്ട്. പോലീസ് എന്ന നിലയ്ക്ക് കുറേക്കൂടി ഫലപ്രദമായ നടപടികളിലേക്ക് കടക്കാനാകണം. ഏതെങ്കിലും തരത്തിലുളള വിഷമം അനുഭവിക്കുന്ന സ്ത്രീയുടെ ഒറ്റ ഫോണ്‍കോളിലൂടെ ആ സ്ഥലത്തേക്ക് എത്തിപ്പെടാനാകണം. കുറ്റവാളികള്‍ക്ക് അതിവേഗതയില്‍ ശിക്ഷ ഉറപ്പാക്കണം. ഇതിനായി പ്രത്യേക കോടതികള്‍ വേണം. സെഷന്‍ കോടതിയും അതിന് താഴെയുളള കോടതിയും സ്‌പെഷ്യല്‍ കോടതിയായി അനുവദിക്കാനാകുമോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.