മൊബൈൽ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു, ഇന്ന് മുതല്‍ പ്രാബല്യത്തില്‍


 25.11.2021- 


ദില്ലി: രാജ്യത്ത് ഇന്ന് മുതൽ മൊബൈൽ ഉപയോഗത്തിന് ചെലവേറും. എയർട്ടെല്ലിന് പിന്നാലെ വൊഡാഫോൺ, ഐഡിയയും പ്രീ പെയ്ഡ് നിരക്കുകൾ കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനം ആണ് എയർടെൽ കൂട്ടിയത്. പുതിയ നിരക്കുകള്‍ ഇന്ന് അർദ്ധരാത്രി നിലവിൽ വരും. പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്ക് തൽകാലം വർധനയില്ല. എയർടെൽ നിലവിലെ 79 രൂപയുടെ റീചാർജ് പ്ലാൻ 99 രൂപയാക്കി മാറ്റിയിട്ടുണ്ട്. 149 രൂപയുടെ പ്ലാന്‍ 179 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 48 രൂപയുടെ ഡേറ്റ ടോപ് അപ്പ് 58 രൂപയാക്കി കൂട്ടി. 


ഇപ്രകാരം എല്ലാ പ്ലാനുകളുടെയും നിരക്ക് കൂട്ടിയിട്ടുണ്ട്. ഇതിന് പിന്നാലെ വൊഡാഫോൻ ഐഡിയയും നിരക്ക് വർധന പ്രഖ്യാപിച്ചു.വൊഡാഫോൻ ഐഡിയ തങ്ങളുടെ ഡേറ്റാ ടോപ്പ്-അപ്പ് പ്ലാനുകൾക്ക് 67 രൂപ വരെ കൂട്ടിയിട്ടുണ്ട്. 48 രൂപയുടെ പ്ലാനിന് 58 രൂപനല്‍കേണ്ടിവരുമ്പോൾ 351 രൂപ പ്ലാനിന് വ്യാഴാഴ്ച മുതൽ 418 രൂപ നൽകണം. ഒരു വർഷം കാലാവധിയുള്ള 2,399 രൂപയുടെ പ്ലാനിന് ഇനി മുതൽ 2,899 രൂപ നൽകണം.


ഇപ്പോഴത്തെ കണക്ക് പ്രകാരം ടെലികോം കമ്പനികള്‍ ഉദ്ദേശിക്കുന്നത്, വരുമാനത്തിലെ കുതിച്ചുചാട്ടമാണ്. ആളോഹരി വരുമാനത്തില്‍ വര്‍ദ്ധനവ് വേണം എന്നതാണ് ഈ നിരക്ക് വര്‍ദ്ധനവിന്‍റെ അടിസ്ഥാനമായി അവര്‍ പറയുന്നത്. അതായത് 20 മുതല്‍ 25 ശതമാനം താരിഫ് നിരക്ക് വര്‍ദ്ധനവാണ് എയര്‍ടെല്‍, വി എന്നിവ വരുത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷമായി ടെലികോം മേഖലയില്‍ വലിയ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത് എന്നാണ് എയര്‍ടെല്‍, വി എന്നിവയുടെ വാദം.


സുപ്രീംകോടതി വിധി പ്രകാരം സര്‍ക്കാറിലേക്ക് വി, എയര്‍ടെല്‍ എന്നിവര്‍ അടക്കേണ്ടിവരുന്ന എജിആര്‍ തുക യഥാക്രമം 58,250 കോടി രൂപയും, 43,890 രൂപയുമാണ്. ഇതിന് നാല് വര്‍ഷത്തേക്ക് കേന്ദ്രം മോറട്ടോറിയം നല്‍കിയിട്ടുണ്ട്. നാല് വര്‍ഷം കഴിഞ്ഞാല്‍ ഇത് അടയ്ക്കണം എന്നതിനാല്‍ ഇപ്പോള്‍ തന്നെ വിഭവ സമാഹരണം നടത്തണം എന്നതാണ് ഈ കമ്പനികള്‍ നിരക്ക് വര്‍ദ്ധനയിലൂടെ ഉദ്ദേശിക്കുന്ന പ്രധാന ലക്ഷ്യം.