കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


കണ്ണൂര്‍ സി പി എം പ്രവര്‍ത്തകനെ ആര്‍ എസ് എസ്- ബിജെ പി സംഘം വെട്ടിക്കൊന്നു. മത്സ്യ തൊഴിലാളിയായ ന്യൂമാഹി പുന്നോല്‍ സ്വദേശി ഹരിദാസനെയാണ് ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് ബൈക്കുകളിലായി അഞ്ചോളം പേരാണ് ആക്രമണത്തിന് എത്തിയത്. പുലര്‍ച്ചെ ഒന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബന്ധുക്കളുടെ മുമ്പില്‍വെച്ചാണ് അരുംകൊല നടന്നത്. കൊലപാതകം തടയാനുള്ള ശ്രമത്തിനിടെ സഹോദരനും വെട്ടേറ്റു. ഹരിദാസന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി


ഹരിദാന്റെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലണ്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭയിലും ന്യൂമാഹിയും സി പി എം ഹര്‍ത്താലിന് അഹ്വാനം ചെയ്തു. രവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്തല്‍. കൊലപാതകം ആര്‍ എസ് എസിന്റെ കൃത്യമായ ആസൂത്രണത്തോടെയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. പ്രദേശത്തെ ബി ജെ പി കൗണ്‍സിലര്‍ പ്രകോപനകരമായ പ്രസംഗം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പുന്നോലിലെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാകാം ആക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വടിവാള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആര്‍ എസ് എസിന്റെ പരിശീലനം ലഭിച്ച ക്രിമിനല്‍ സംഘമാണ് കൊല നടത്തിയതെന്നും സി പി എം പറയുന്നു