ഡോ.ജോ ജോസഫ് തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി, മത്സരിക്കുന്നത് സിപിഎം ചിഹ്നത്തിൽ :-


5.5.2022. 


തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഡോ. ജോ ജോസഫ് ഇടത് മുന്നണി സ്ഥാനാർത്ഥിയാകും. സിപിഐഎം പാർട്ടി അംഗവും ,ലിസി ഹോസ്പിറ്റലിലേ ഹൃദ്രോഗ വിദഗ്ധനുമാണ് അദ്ദേഹം. പാർട്ടി  ചിഹ്നത്തിലാകും അദ്ദേഹം മത്സരിക്കുക. എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്. കാലതാമസം ഉണ്ടായത് നടപടി പൂർത്തിയാകാത്തതിനാലാണെന്നും ഇപി ജയരാജൻ വ്യക്തമാക്കി.


എറണാകുളം ലിസി ആശുപ്രതിയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദനും ,സാമൂഹ്യ പ്രവര്‍ത്തകനും, എഴുത്തുകാരനുമാണ് ഡോക്ടര്‍ ജോ ജോസഫ്. 43 കാരനായ അദ്ദേഹം തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്ടര്‍ ജോ കട്ടക്ക് എസ്‌സിബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും, ഡല്‍ഹി ആള്‍ ഇന്ത്യമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡിഎമ്മും നേടി. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെ നേതൃ നിരയുടെ ഭാഗമാണ്. ഡോ:ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.പ്രോഗ്രസ്സീവ് ഡോക്ടേഴ്സ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ (പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ജോ ഹാര്‍ട്ട് ഫൗണ്ടേഷന്റെ ട്രസ്റ്റിയായി) സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.ആനുകാലികങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള ലേഖനങ്ങളിലൂടെയും ശ്രദ്ധേയമാണ് ഡോ. ജോ ജോസഫ്. ''ഹൃദയപൂര്‍വ്വം ഡോക്ടര്‍'' എന്ന പുസ്തകത്തിന്റെ രചിയിതാവാണ്. പ്രളയ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.പൂഞ്ഞാര്‍ കളപ്പുരയ്ക്കന്‍ കുടുംബാംഗമാണ്. കെ എസ്ഇ ബി ജീവനക്കാരായിരുന്ന പരേതരായ കെ.വി. ജോസഫിന്റേയും, ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബര്‍ 30ന് ചങ്ങനാശ്ശേരിയിലാണ് ജോ ജോസഫിന്റെ ജനനം. തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ െസെക്യാട്രിസ്റ്റായ ഡോക്ടര്‍ ദയാ പാസ്‌കലാണ് ഭാര്യ.കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ്സുകാരി കുമാരി ജവാന്‍ ലിസ് ജോ, ആറാം ക്ലാസ്സുകാരി കുമാരി ജിയന്ന എന്നിവരാണ് മക്കള്‍.

 തൃക്കാക്കരയിൽ ഇടത് പക്ഷ മുന്നണി വൻ വിജയം നേടുമെന്ന പ്രതീക്ഷ ഇപി ജയരാജൻ പങ്കുവെച്ചു. കേരളത്തിന്റെ സമഗ്ര  വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.