കോഴിക്കോട് ആശുപത്രിയിൽ കാലുമാറ്റി ശസ്ത്രക്രിയ, പിഴവ് ഡോക്ടർ അറിയുന്നത് രോഗി പറയുമ്പോൾ*

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


ഇടതുകാലിന്റെ തകരാറിന് ചികിത്സ തേടിയ സ്ത്രീയുടെ വലതുകാലിൽ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് നാഷണൽ ആശുപത്രിയിലാണ് സംഭവം. കോഴിക്കോട് കക്കോടി സ്വദേശിയായ സജ്‌ന (60) ആണ് ഗുരുതരാവസ്ഥയിൽ അനാസ്ഥയ്ക്ക് ഇരയായത്. 

സജ്‌നയെ എട്ടുമാസത്തോളമായി ചികിത്സിക്കുന്ന ഡോക്ടറാണ് പിഴവ് വരുത്തിയത്.


വാതിലിന്റെ ഉള്ളിൽ കുടുങ്ങി കാലിന്റെ ഞരമ്പിന് തകരാറ് സംഭവിച്ചതിനെ തുടർന്നാണ് സജ്‌ന ആശുപത്രിയിൽ ചികിത്സ തേടിയത്. ഏറെക്കാലത്തെ ചികിത്സയ്ക്കു ശേഷം ഡോക്ടർ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ആയ സജ്‌നയെ ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ആശുപത്രിയിലെ ഓർത്തോ മേധാവി കൂടിയായ ഡോ. ബഹിർഷാൻ ആണ് സജ്‌നയ്ക്ക് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയക്കായി രോമംനീക്കി വൃത്തിയാക്കിയ ഇടതുകാലിന് പകരമാണ് രോമം കളയാത്ത വലതു കാലിന് ശ്രസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മയക്കം വിട്ടപ്പോള്‍ കാല്‍ അനക്കാന്‍ പറ്റാതായതോടെയാണ് ഇടതുകാലിന് പകരം വലതുകാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സജ്‌ന നഴ്‌സുമാരെ വിവരം അറിയിക്കുകയായിരുന്നു.

ബന്ധുക്കള്‍ പരാതി പറഞ്ഞപ്പോള്‍ മാത്രമാണ് കാല്‍ മാറിയാണ് ശസ്ത്രക്രിയ ചെയ്തതെന്ന കാര്യം ഡോക്ടര്‍ അറിയുന്നത്. തെറ്റുപറ്റിയെന്ന് ഡോക്ടര്‍ ഏറ്റുപറഞ്ഞെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ആരോഗ്യ മന്ത്രിക്കും ഡി.എം.ഒയ്ക്കും പോലീസിനും പരാതി നല്‍കി.സജ്‌നയുടെ ഇടതുകാലിന് ശസ്ത്രക്രിയ തീരുമാനിച്ചത് Tendon Achilles rupture എന്ന അസുഖത്തിനാണെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്‍പ് നടത്തിയ സ്‌കാനിങ്ങില്‍ വലതുകാലിന് ഭാഗികമായി തകരാറ് കണ്ടെത്തി. അതേത്തുടര്‍ന്ന് വലതുകാലിന് ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. രണ്ടാഴ്ചയ്ക്കകം ഇടതുകാലിനും ശസ്ത്രക്രിയ ചെയ്തു നല്‍കും. ഇക്കാര്യം ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ബന്ധുക്കളെയും രോഗിയേയും അറിയിച്ചെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.