തൃശൂരില്‍ ഗൃഹനാഥന്‍ രക്തം ഛര്‍ദിച്ച് മരിച്ചു; വീട്ടിലുള്ള നാല് പേര്‍ ചികിത്സയില്‍; ദുരൂഹത

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



തൃശൂര്‍ അവണൂരില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്‍(57) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. രക്തം ഛര്‍ദിച്ച് അവശനായ ശശീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.


അഞ്ചുപേരായിരുന്നു ശശീന്ദ്രന്റെ വീട്ടിലുണ്ടായിരുന്നത്. മരിച്ച ശശീന്ദ്രനും ഭാര്യയും, അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് തെങ്ങുകയറ്റ തൊഴിലാളികളും ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇവര്‍ അഞ്ചുപേര്‍ വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചിരുന്നു. ഇതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശശീന്ദ്രന്റെ മകൻ പുറത്ത് പോയതിനാൽ ഇയാൾ വീട്ടിലുണ്ടാക്കിയരുന്ന ഭക്ഷണം കഴിച്ചിരുന്നില്ല.


ശശീന്ദ്രന് പുറമെ ഇഡ്ഡലി കഴിച്ച മറ്റ് നാല് പേരും ചികിത്സയിലാണ്. ശശീന്ദ്രന്റെ അമ്മ തൃശൂരുലെ സ്വകാര്യ ആശുപത്രിയിലും മറ്റ് മൂന്ന് പേർ തൃശൂർ മെഡിക്കൽ കോളേജിലും നിലവിൽ ചികിത്സയിലാണ്. ഇവരെല്ലാം അബോധവസ്ഥയിലാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭ്യമാകുന്ന വിവരം

ഇത്തരത്തില്‍ എല്ലാവരും ഒരേ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയത് ആശങ്കയ്ക്കിടയാക്കി. ഭക്ഷ്യവിഷബാധയാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍, എങ്കിലും ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇതുവരെ ലഭ്യമായിട്ടില്ല.