കോഴിക്കോട് ട്രെയിനിൽ തീവെപ്പ്: പ്രതി മുഹമ്മദ് ഷാരുഖ് സൈഫി; പിടിയിലെന്ന് സൂചന

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


എലത്തൂരിൽ ട്രെയിനിൽ പെട്രോളൊഴിച്ച് തീവെച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് തിരിച്ചറിഞ്ഞു. നോയിഡ സ്വദേശി മുഹമ്മദ് ഷാറൂഖ് സെയ്ഫിയാണ് അക്രമം നടത്തിയതെന്നാണ് വിവരം. ഇയാൾ പിടിയിലായെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.


പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോണിന്റെ ഐഎംഇഎ കോഡിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് ഇയാൾ നോയിഡ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്.


നേരത്തെ ഇയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന നിർണായക വിവരവും പൊലീസിന് ലഭിച്ചിരുന്നു. പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യം, മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ, തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടോ? എന്നതടക്കമുള്ള വിവരങ്ങളാണ് അന്വേഷിച്ച് കണ്ടെത്താനുള്ളത്.

കേസിൽ പ്രതിയുടെ രേഖാചിത്രവുമായി സാദൃശ്യമുള്ളയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്ന സംശയത്തെ തുടർന്ന് റെയിൽവെ പൊലീസ് പരിശോധന നടത്തി. കാലിന് പൊള്ളലേറ്റയാൾ ഇന്ന് പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ കണ്ണൂർ സിറ്റിയിലുള്ള ഒരാളുടെ പേരും വിലാസവുമാണ് നൽകിയത്. എന്നാൽ അത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളോട് ആശുപത്രിയിൽ അഡ്മിറ്റാവാൻ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടർ നിർദേശിച്ചെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ പുറത്തുപോവുകയായിരുന്നു.

ഷഹറുഖ് സെയ്ഫി നോയിഡ സ്വദേശി, കോഴിക്കോട് താമസിച്ചിരുന്ന കെട്ടിട നിർ‍മ്മാണ ജോലിക്കാരൻ; കൂടുതൽ വിവരങ്ങൾ പുറത്ത്

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


കോഴിക്കോട് ട്രെയിൻ ആക്രമണ കേസിലെ പ്രതിയെന്ന് സൂചന ലഭിച്ച ഷെഹറുഖ് സെയ്ഫഫിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടുള്ള അന്വേഷണത്തിലാണ് പൊലീസിന് പ്രതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്.


ഇതിന് പിന്നാലെ ഇയാളെ കണ്ടെത്താനായുള്ള പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ പിടികൂടി ട്രെയിൻ കത്തിക്കലിന്‍റെ കാരണമടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.അതേസമയം അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡി ജി പി അനിൽകാന്ത് അറിയിച്ചിരുന്നു. ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി  എം ആർ അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സംഭവത്തെക്കുറിച്ച് നിർണായക തെളിവുകൾ കിട്ടിയിട്ടുണ്ട് മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ഡി ജി പി പറഞ്ഞു.