പ്രതിഷേധച്ചങ്ങല തീർത്ത് ജനലക്ഷങ്ങൾ -

 -20.01.2024

കോഴിക്കോട്:

 കേന്ദ്ര അവഗണനയിൽ ദുരിതംപേറുന്ന മലയാളികൾ നാടിനുവേണ്ടി കൈകോർത്തു. കാസർകോട്‌ റെയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻവരെയുള്ള 651 കിലോമീറ്റർ ദൂരത്തിൽ ജന ലക്ഷങ്ങളാണ് ഡിവെെഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധച്ചങ്ങല തീർത്തത്. കേന്ദ്രത്തിനെതിരായ പ്രതിഷേധം മനുഷ്യമതിലായി മാറി. 


രാജ്‌ഭവനുമുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ,കാസർകോട്ട്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്‌  ഡിവെെഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപിയും ഉദ്‌ഘാടനം ചെയ്തു. എ എ റഹിം കാസർകോട്ട്‌  ആദ്യ കണ്ണിയായപ്പോൾ ഡി വൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ്‌ ഇ പി ജയരാജൻ രാജ്‌ഭവനുമുന്നിൽ അവസാന കണ്ണിയായി. 


വൈകീട്ട് നാലരയ്ക്ക് തന്നെ ട്രയൽച്ചങ്ങല തീർത്തു. അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തു. അഖിലേന്ത്യ, സംസ്ഥാന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കാളികളായി. ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തിയാണ്‌ സമരം. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ്‌ മനുഷ്യച്ചങ്ങല.


പത്തു ലക്ഷത്തിലധികം യുവജനങ്ങൾ അണിനിരക്കുന്ന ചങ്ങലയിൽ കർഷകരും, തൊഴിലാളികളും, വിദ്യാർഥികളും, അധ്യാപകരും, സമൂഹത്തിന്റെ നാനാ തുറകളിലുമുള്ളവർ പങ്കാളികളായി.