*നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
കൊച്ചി :അമ്മ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ സിനിമ, നാടക നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് പൊന്നമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു അവർ. കുറച്ചുകാലമായി അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കവിയൂർ പൊന്നമ്മ വടക്കൻ പറവൂർ കരുമാല്ലൂരിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു.
മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ ലഭിച്ചിട്ടുണ്ട്. മേഘതീർഥം എന്ന സിനിമയും നിർമ്മിച്ചിട്ടുണ്ട്. സിനിമ നിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകള്‍ ബിന്ദു. മരുമകൻ വെങ്കട്ടറാം (അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് മിഷിഗനില്‍ പ്രഫസർ).
പത്തനംതിട്ടയിലെ കവിയൂരില്‍ ടി.പി ദാമോദരന്‍റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6നാണ് പൊന്നമ്മയുടെ ജനനം. അന്തരിച്ച നടി കവിയൂർ രേണുക അടക്കം ആറു സഹോദരങ്ങളുണ്ട്. കവിയൂർ പൊന്നമ്മക്ക് ഒരു വയസ്സുള്ളപ്പോള്‍ സ്വദേശമായ കവിയൂരില്‍ നിന്ന് കോട്ടയത്തെ പൊൻകുന്നത്തേക്ക് താമസം മാറി. അച്ഛനില്‍ നിന്ന് പകർന്നുകിട്ടിയ സംഗീത താല്‍പര്യത്താല്‍ കുട്ടിക്കാലം മുതല്‍ സംഗീതം അഭ്യസിച്ചു.
എം.എസ്. സുബ്ബലക്ഷ്മിയെ പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു പൊന്നമ്മയുടെ ആഗ്രഹം. 12 വയസുള്ളപ്പോള്‍ സംഗീത സംവിധായകൻ ജി. ദേവരാജൻ നാടകത്തില്‍ പാടാനായി ക്ഷണിച്ചു. തോപ്പില്‍ ഭാസിയുടെ 'മൂലധന'ത്തിലാണ് ആദ്യം പാടിയത്. 'മൂലധന'ത്തില്‍ നായികയെ കിട്ടാതെ വന്നപ്പോള്‍ ഭാസിയുടെ നിർബന്ധത്തെ തുടർന്ന് നാടകത്തിലെ നായികയായി.പിന്നെ കെ.പി.എ.സിയിലെ പ്രധാന നടിയായി മാറി. പൊന്നമ്മ പ്രതിഭാ ആർട്സ് ക്ലബ്, കാളിദാസ കലാകേന്ദ്രം എന്നീ നാടകസമിതികളിലും പ്രവർത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അള്‍ത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടി. 14ാം വയസില്‍ കാളിദാസ കലാകേന്ദ്രത്തിലെ നൃത്താധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തെ തുടർന്നാണ് സിനിമയില്‍ അഭിനയിച്ചത്.


0 അഭിപ്രായങ്ങള്‍