വിഖ്യാത എഴുത്തുകാരൻ പ്രൊഫ. എംകെ സാനു അന്തരിച്ചു :-


02-08-2025


സാഹിത്യ വിമർശകൻ, ജീവചരിത്രകാരൻ, അധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായ പ്രൊഫ. എം കെ സാനു അന്തരിച്ചു. 99 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളുടെ ഏറെ നാൾ ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീനിലകളിലും വ്യക്തമു​ദ്രപതിപ്പിച്ചയാളായിരുന്നു സാനുമാഷ്. മുപ്പത്തിയാറിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് . ഇന്റർനാഷണൽ ബോഡി ഫോർ ഹ്യൂമൻ റൈറ്റ്‌സിലെ സ്ഥിരം അംഗമായിരുന്നു അദ്ദേഹം.

1987-ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1991-ൽ കൊല്ലത്തെ കുങ്കുമം വാരികയിൽ ചീഫ് എഡിറ്ററായും ജോലിചെയ്തിട്ടുണ്ട്. 1997 ൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ ശ്രീ നാരായണ ചെയറിൽ സാനുമാഷ് നിയമിക്കപ്പെട്ടു.


കേരളത്തിലെ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ സ്ഥിതി ചെയ്യുന്ന മാനസിക വൈകല്യമുള്ളവർക്കായുള്ള ഒരു സ്‌കൂളായ മിത്രത്തിന്റെ സ്ഥാപക അംഗവുമാണ്. വയലാർ രാമവർമ്മ സാഹിത്യ അവാർഡിന്റെ അവാർഡ് സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു അദ്ദേഹം.

1926 ഒക്ടോബർ 27ന് പഴയ തിരുവിതാംകൂർ രാജ്യത്തിലെ തുമ്പോളിയിലാണ് സാനുമാഷ് ജനിച്ചത്. 1955 ലും 1956 ലും സാനു ശ്രീ നാരായണ കോളേജിലും മഹാരാജാസ് കോളേജിലും ലക്ചററായിരുന്നു. 1983 ൽ പ്രൊഫസറായാണ് മാഷ് വിരമിച്ചത്. 1984 ൽ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രസിഡന്റായും 1985 ൽ കേരള സർവകലാശാലയിലെ ശ്രീ നാരായണ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു

2011- ൽ, അദ്ദേഹം പത്മപ്രഭ സാഹിത്യ അവാർഡ് നേടി. 2011 –ൽ “ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ” ജീവചരിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായി.